കോഴിക്കോട്: എൽഡിഎഫ് മുന്നണിയുടെ ഭാഗമായ എൽജെഡിയുടെ ഈ നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നു. എൽജെഡിയുടെ ഇത്തവണത്തെ സ്ഥാനാർത്ഥി പട്ടികക്ക് ഒരു പ്രത്യേകതയുണ്ട്. ആകെയുള്ള മൂന്ന് സ്ഥാനാർത്ഥികളും അവർ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർത്ഥികളായി മത്സരിച്ച് പരാജയപ്പെട്ടവരാണ്.

മൂന്നു സീറ്റുകളിലാണ് സംസ്ഥാനത്ത് എൽജെഡി ഇത്തവണ മത്സരിക്കുന്നത്. മൂന്നും എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്. കൽപറ്റ, കൂത്തുപറമ്പ്, വടകര സീറ്റുകളിലാണ് എൽജെഡി മത്സരിക്കുന്നത്. ഇതിൽ കൂത്തുപറമ്പ്, കൽപറ്റ മണ്ഡലങ്ങളിൽ സിപിഐഎമ്മും വകരയിൽ ജെഡിഎസുമാണ് കഴിഞ്ഞ തവണ മത്സരി്ച്ച് വിജയിച്ചിരുന്നത്. കൽപറ്റയിൽ സികെ ശശീന്ദ്രൻ, കൂത്തുപറമ്പിൽ കെകെ ഷൈലജ, വടകരയിൽ സികെ നാണു എന്നിവരാണ് കഴിഞ്ഞ തവണ എൽഡിഎഫ് സ്ഥാനാർത്ഥികളായി മത്സരിച്ചിരുന്നത്. ഇതേ മണ്ഡലങ്ങളിൽ ഇപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥികളായിട്ടുള്ളവർ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളായി മത്സരിച്ച് പരാചയപ്പെട്ടവരാണ്. ഈ സീറ്റുകളാണ് ഇത്തവണ യുഡിഎഫിലെത്തിയ എൽജെഡിക്ക് വിട്ടുനൽകിയത്.

ഏഴ് സീറ്റുകളാണ് എൽജെഡി ആവശ്യപ്പെട്ടിരുന്നതെങ്കിൽ മൂന്ന് സീറ്റുകൾ മാത്രമാണ് എൽഡിഎഫ് നൽകിയിട്ടുള്ളത്. എൽഡിഎഫിന് വിജയം ഉറപ്പുള്ള സീറ്റുകളാണ് നൽകിയിരിക്കുന്ന മൂന്ന് സീറ്റുകളും. നേരത്തെ ഇതേ വ്യക്തികൾക്ക് കിട്ടിയതും അന്നത്തെ എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് കിട്ടിയതുമായ വോട്ടുകൾ സമാഹരിക്കാനായാൽ വിജയം സുനിശ്ചിതമായ മണ്ഡലങ്ങളാണ് ഇവ. അതുകൊണ്ട് തന്നെ മൂന്ന് സീറ്റുകൾ മാത്രമെ കിട്ടിയൊള്ളൂ എന്ന പരിഭവം സ്ഥാനാർത്ഥികൾക്കില്ല. കാരണം കിട്ടിയ സീറ്റുകൾ മൂന്നും വിജയ സാധ്യതയുള്ളതാണ്.

മാത്രവുമല്ല ഇവരിൽ എംവി ശ്രേയാംസ്‌കുമാർ നേരത്തെ കൽപറ്റയിൽ നിന്നും കെപി മോഹനൻ കൂത്തുപറമ്പിൽ നിന്നും എംഎൽഎമാരായിട്ടുള്ളവരുമാണ്. മണ്ഡലത്തിലെ മുൻ എംഎൽഎ എന്ന പരിഗണനയും ഇവർക്ക് ലഭിക്കും. വടകരയിൽ സോഷ്യലിറ്റുകൾ മാത്രമാണ് ഇതുവരെ ജയിച്ചത് എന്ന ചരിത്രവും ഇത്തവണ എൽജെഡിക്ക് ആശ്വാസം നൽകുന്നതാണ്.