പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്റർ നെറ്റ് വിപ്ലവം ഒരുക്കാൻ സിപിഎം. വിവാദങ്ങളും അഴിമതി ആരോപണങ്ങളും ചെറുക്കാനും മറികടക്കാനും ഉൾപ്പെടെയുള്ള പരിപാടികളാണ് ഓൺലൈൻ പ്ചരണത്തിന് പാർട്ടി ലക്ഷ്യമിടുന്നത്. ബൂത്ത് തലം മുതൽ സംസ്ഥാന തലം വരെ ഓൺലൈൻ പ്രചരണങ്ങളും സോഷ്യൽ മീഡിയ ക്യാമ്പയിനകളും ലക്ഷ്യമിട്ടാണ് പ്രചരണത്തിന് നീക്കം.

പൂർണമായും യുവജനസംഘടനാ ഭാരവാഹികളുടെയും പാർട്ടി പ്രവർത്തകരുടെയും പങ്കാളിത്തത്തോടെയാണ് തദ്ദേശതിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഡിജിറ്റൽ പ്രചാരണ സംവിധാനം. മുൻപ്രവർത്തകരും അനുഭാവികളുമായ ഐടി പ്രഫഷനലുകളെ ഉൾപ്പെടുത്തി ഏരിയാ കമ്മിറ്റി ഒാഫിസുകളിൽ ഒരു മിനിസ്റ്റുഡിയോ സമാനമായ സംവിധാനമൊരുക്കിയാണ് സിപിഎം കോവിഡ്, വിവാദകാലത്തെ വോട്ടുതേടൽ.

പാർട്ടിക്കും സർക്കാരിനും എതിരെയുള്ള ആരോപണങ്ങളുമായി ബന്ധപ്പെടുത്തി മാധ്യമങ്ങളിൽ വരുന്ന മുഴുവൻ പത്രവാർത്തകളും ദൃശ്യമാധ്യമ പരിപാടികളും അതതുദിവസം പരിശോധിച്ച് വിവിധതലത്തിൽ തയാറാക്കുന്ന മറുപടി വാട്‌സാപ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യും. ഒരുദിവസം വരുന്ന ശരാശരി 150 വാർത്തകളുടെ നിജസ്ഥിതി വോട്ടർമാരെ ബോധ്യപ്പെടുത്തലാണു ലക്ഷ്യമെന്ന് നേതാക്കൾ പറഞ്ഞു. ഇതിനായി വിവിധതലങ്ങളിൽ വസ്തുതാവിലയിരുത്തൽ സംഘങ്ങളും പ്രവർത്തിക്കും.

സ്മാർട്ട് ഫോണുകളില്ലാത്തവർക്കിടയിൽ കോവിഡ് പ്രതിരോധചട്ടം പാലിച്ചുള്ള നിരന്തര രാഷ്ട്രീയ പ്രചാരണത്തിനാണു നിർദ്ദേശം. പരമാവധി മൈക്ക് അനൗൺസ്‌മെന്റ് നടത്തും. സ്മാർട്ട് ഫോണുള്ള കുടുംബങ്ങളിലെ ഒരു അംഗം പങ്കാളിയായ ബൂത്തുതലത്തിലെ 3 വാട്‌സാപ് ഗ്രൂപ്പികളിലൂടെയാണ് പ്രധാനമായും സ്ഥാനാർത്ഥിയുടെ ഒാൺലൈൻ വോട്ടുതേടൽ.

പ്രചാരണസാമഗ്രികൾ പരിശോധിക്കാനും നിർദ്ദേശം നൽകാനും പാർട്ടി നേതൃത്വത്തിനു മാത്രമായും വാട്‌സാപ് ഗ്രൂപ്പുണ്ട്. കൂടാതെ അനുഭാവികളുടെ ഗ്രൂപ്പുകളും ബൂത്തുകളിൽ തുടങ്ങി ബ്ലോക്ക്, നഗരസഭ, ജില്ലാതലത്തിലും ഇതേ രീതിയിലാണ് പ്രചാരണപരിപാടി. ഏരിയാ ഓഫിസുകളിലാണ് വാട്‌സാപ് പ്രചാരണത്തിനുള്ള പോസ്റ്റുകൾ, ട്രോളുകൾ, ഡോക്യുമെന്ററികൾ എന്നിവ നിർമ്മിക്കുന്നത്.