കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായ എറണാകുളത്ത് പ്രാദേശിക ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. എടത്തല, വെങ്ങോല, മഴുവന്നൂർ പഞ്ചായത്തുകളടക്കം 113 ഡിവിഷനുകളിലാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. കൊച്ചി കോർപ്പറേഷനിലെ അഞ്ച് വാർഡുകളിലും ലോക്ക് ഡൗൺ ബാധകമാണ്. കോവിഡ് വ്യാപനം നിയന്ത്രിക്കാനായി നടത്തിയ ടെസ്റ്റുകളിൽ തൃപ്പൂണിത്തുറയിൽ 126 കേസുകളും, തൃക്കാക്കരയിൽ 107 പുതിയ കേസുകളും റിപ്പോർ്ടട് ചെയ്തിരുന്നു. വെങ്ങോലയിൽ 98 കോവിഡ് കേസുകളും വരാപ്പുഴയിൽ 85 കോവിഡ് കേസുകളും റിപ്പോടർട്ട് ചെയ്തിരുന്നു.

ബുധനാഴ്ച വൈകിട്ട് ആറു മുതൽ ലോക്ക് ഡൗൺ പ്രാബല്യത്തിൽ വരും. ഏഴു ദിവസത്തേക്കാണ് ലോക്ഡൗൺ നടപ്പാക്കുക. സിറ്റി പൊലീസ് കമ്മീഷണർ എച്ച്. നാഗരാജു, റൂറൽ എസ്‌പി. എസ്. കാർത്തിക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ 113 വാർഡുകളാണ് കണ്ടെയ്ന്മെന്റ് സോൺ ആക്കുന്നത്. കൊച്ചി കോർപ്പറേഷനിലെ 8, 22, 27, 26, 60 എന്നീ അഞ്ച് ഡിവിഷനുകൾ ഉൾപ്പടെയാണിത്.

മുഴുവൻ വാർഡുകളും കണ്ടെയ്ന്മെന്റ് സോണുകളായ എടത്തല, വെങ്ങോല, മഴുവന്നൂർ പഞ്ചായത്തുകൾ അടച്ചിടും. ലക്ഷണങ്ങളുള്ളവരെ കേന്ദ്രീകരിച്ച് നടത്തിയ കൂട്ട പരിശോധനയിൽ രോഗ തീവ്രത കൂടുതലുള്ള പ്രദേശങ്ങൾ കണ്ടെത്താനായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതലുള്ളത് കീഴ്മാട് പഞ്ചായത്തിലാണ്. 43% ആണ് പഞ്ചായത്തിലെ നിരക്ക്. കണ്ടെയ്ന്മെന്റ് സോണുകളിൽ കർശന നിയന്ത്രങ്ങളാണ് ഏർപ്പെടുത്തുക. നിയന്ത്രണങ്ങളുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.

കണ്ടെയ്ന്മെന്റ് സോണുകളാക്കി പ്രഖ്യാപിക്കുന്ന വാർഡുകളിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. അഞ്ചു പേരിൽ കൂടുതൽ കൂട്ടം കൂടാൻ അനുവദിക്കില്ല. വിവാഹങ്ങൾക്ക് പരമാവധി 20 പേരും മരണാനന്തര ചടങ്ങുകളിൽ 10 പേരും മാത്രമേ ഒരു സമയം പങ്കെടുക്കാവൂ. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൂർണ്ണമായി നിരോധിച്ചു.

ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. പാഴ്സൽ വിതരണം മാത്രമേ അനുവദിക്കൂ. അവശ്യ സർവീസുകൾ പ്രവൃത്തിക്കാം. ജനങ്ങളുടെ ഉപജീവനം മാർഗം മുടങ്ങുന്ന വിധത്തിൽ ജോലിക്കായി പോകുന്നവരെ തടയില്ല. ഇവർ തിരിച്ചറിയൽ കാർഡോ തൊഴിലുടമയുടെ കത്തോ കൈയിൽ കരുതിയിരിക്കണം.

മതപരമായ ചടങ്ങുകൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാത്രമേ നടത്താവൂ. റംസാൻ വ്രതത്തിന്റെ ഭാഗമായുള്ള നോമ്പുതുറ വീടുകളിൽ തന്നെ നടത്തണം. പ്രാർത്ഥനയ്ക്കു മാത്രം പള്ളിയിൽ സാമൂഹിക അകലം പാലിച്ച് പ്രവേശിക്കുക. പള്ളികളിൽ ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കരുത്. കണ്ടെയ്മെന്റ് സോണുകളിലെ വ്യവസായ ശാലകൾ, ഫാക്ടറികൾ എന്നിവയ്ക്ക് പ്രവർത്തിക്കാം.

അവിടുത്തെ തൊഴിലാളികൾ ഫാക്ടറി കോംപൗണ്ടിൽ തന്നെ താമസിക്കുന്നതിന് സൗകര്യമൊരുക്കണം. ഓരോ ദിവസവും പ്രഖ്യാപിക്കുന്ന കണ്ടെയ്മെന്റ് സോണുകളിൽ തൊട്ടടുത്ത ദിവസം വൈകിട്ട ആറു മുതൽ ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. കണ്ടെന്റ്മെന്റ് സോണുകളിൽ ഒരു എൻട്രിയും ഒരു എക്സിറ്റും മാത്രമായിരിക്കും ഉണ്ടാകുക. ഇവിടെ പൊലീസിന്റെ പരിശോധനയുണ്ടാകും.