കാസർകോട്: കാസർകോട് ജില്ലയിലെ മലയോരമേഖലയിൽ വീണ്ടും ഭൂചലനം. ഇന്ന് രാവിലെ നേരിയെ തോതിൽ ഭൂചലനമുണ്ടായ പാണത്തൂർ അടക്കമുള്ള മേഖലകളിലാണ് വൈകിട്ടോടെ വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. വൈകുന്നേരം 4.40-ഓടെ പാണത്തൂരിന് അടുത്ത കല്ലപ്പള്ളി പ്രദേശത്താണ് കുലുക്കം അനുഭവപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു.

ഇന്ന് രാവിലെയും കാസർകോട്ടെ പാണത്തൂർ അടക്കമുള്ള മലയോരമേഖലകളിൽ നേരിയ തോതിലുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇന്ന് രാവിലെ 7.45 നാണ് ഭൂചലനം അനുഭവപ്പെട്ടത്. പ്രത്യേക ശബ്ദത്തോടെ നാല് സെക്കൻഡ് നീണ്ടു നിന്ന ഭൂചലനത്തിൽ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇക്കഴിഞ്ഞ ശനിയാഴ്ചയും പാണത്തൂരിലെ ചില പ്രദേശങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശ വാസികൾ പറയുന്നു.

കർണാടകയിലെ കുടക് ആണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. റിക്ടർ സ്‌കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ഭൗമശാസ്ത്രജ്ഞർ പറഞ്ഞു. അഞ്ച് സെക്കൻഡോളം ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ അറിയിച്ചു. ദക്ഷിണ കന്നഡ ജില്ലയിലും നേരിയ ഭൂചലനമുണ്ടായി. നാല് ദിവസത്തിനിടെ രണ്ടാം തവണയാണ് ദക്ഷിണ കന്നഡ ജില്ലയിൽ ഭൂചലനമുണ്ടാവുന്നത്.