ന്യൂഡൽഹി: ബക്രീദിന് ലോക്ക്ഡൗൺ ഇളവുകൾ നൽകിയത് സംബന്ധിച്ച ഹർജിയിൽ സുപ്രീംകോടതിയിൽ വിശദീകരണം സമർപ്പിച്ച് സംസ്ഥാന സർക്കാർ. ഇളവുകൾ നൽകിയത് വിദഗ്ദ്ധരുമായി കൂടിയാലോചന നടത്തിയ ശേഷമാണ്. ചില മേഖലകളിൽ മാത്രമാണ് വ്യാപാരികൾക്ക് കടകൾ തുറക്കാൻ അനുമതി നൽകിയതെന്നും സർക്കാർ വിശദീകരിച്ചു. ഹർജി ചൊവ്വാഴ്ച കോടതി പരിഗണിക്കും..

കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കും. ടി.പി.ആർ കുറച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളാണ് നടത്തി വരുന്നതെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വിശദീകരണം നൽകി.

ബക്രീദിന് മൂന്ന് ദിവസത്തെ ലോക്ഡൗൺ ഇളവുകൾ അനുവദിച്ച കേരള സർക്കാർ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മലയാളി പികെഡി നമ്പ്യാർ ആണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിൽ തിങ്കളാഴ്ച തന്നെ വിശദീകരണം നൽകണമെന്ന് കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിക്കുകയും ചെയ്തിരുന്നു.

രണ്ട് ശതമാനം ടി പിആർ ഉള്ള ഉത്തർപ്രദേശിൽ കാവടി യാത്ര സുപ്രീം കോടതി തടഞ്ഞതായി നമ്പ്യാർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വികാസ് സിങ് കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കേരളത്തിൽ ടിപിആർ 10 ശതമാനത്തിൽ അധികം ആണ്. രാജ്യത്ത് ഏറ്റവും അധികം പ്രതിദിന കോവിഡ് കേസ്സുകൾ ഉണ്ടായിട്ടും ബക്രീദിനായി മൂന്ന് ദിവസം ഇളവുകൾ കേരളം അനുവദിച്ചിരിക്കുകയാണെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ ആരോപിച്ചു.

ആരോപണം അടിസ്ഥാന രഹിതമാണെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിങ് കോൺസൽ ജി പ്രകാശ് കോടതിയിൽ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് നേരത്തെ തന്നെ കടകൾ തുറക്കാൻ അനുമതി നൽകിയിരുന്നു. നിലവിൽ ചില മേഖലകലകളിൽ കൂടി കടകൾ തുറക്കാൻ അനുവദിച്ചു എന്നെ ഉള്ളു. കേന്ദ്ര സർക്കാർ നൽകിയ ലോക്‌ഡോൺ ഇളവുകൾ കൃത്യമായി സംസ്ഥാന സർക്കാർ പാലിക്കുന്നതായും സംസ്ഥാന സർക്കാർ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചു.

തുടർന്നാണ് നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം ഫയൽ ചെയ്യാൻ സുപ്രീം കോടതി നിർദേശിച്ചത്. ചൊവ്വാഴ്ച ഒന്നാമത്തെ കേസായി കേരളത്തിലെ ലോക് ഡൗൺ ഇളവുകൾക്ക് എതിരായ അപേക്ഷ പരിഗണിക്കുമെന്നും ജസ്റ്റിസ് റോഹിങ്ടൻ നരിമാൻ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്