ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ നീട്ടി. ജൂൺ ഏഴു വരെയാണ് ലോക്ക്ഡൗൺ നീട്ടിയതെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വ്യക്തമാക്കി. കോവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്താത്ത പശ്ചാത്തലത്തിലാണ് നടപടി.

നിലവിലുള്ള കർശന നിയന്ത്രണങ്ങൾ സംസ്ഥാനത്ത് തുടരും. പച്ചക്കറി, പലചരക്ക് തുടങ്ങിയ അവശ്യവസ്തുക്കൾ ഉൾപ്പടെയുള്ളവ വിതരണം ചെയ്യാം. ആവശ്യവസ്തുക്കൾ ആളുകൾക്ക് ഫോണിലൂടെ ഓർഡർ ചെയ്ത് വാങ്ങാനും സൗകര്യമുണ്ട്. രാവിലെ 6 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് വിതരണസമയം.

ലോക്ഡൗൺ കാലത്ത് ജനങ്ങൾ നേരിടുന്ന പ്രതിസന്ധി കുറയ്ക്കാൻ ജൂൺ മാസത്തിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 13 ഉത്പന്നങ്ങളാവും കിറ്റിൽ ഉണ്ടാവുക. ലോക്ഡൗണുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസം 33361 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.