ബെംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കർണാടകയിൽ ലോക്ക്ഡൗൺ നീട്ടി. ഈ മാസം 14വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയിരിക്കുന്നത്. മെയ് 10നാണ് കർണാടകയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. പിന്നീട് രണ്ട് തവണ നീട്ടി.

സംസ്ഥാനത്തെ 30 ജില്ലകളിൽ ഇരുപത്തിനാലിലും ടിപിആർ 10 ശതമാനത്തിന് മുകളിലാണ്. പ്രതിദിന കേസുകളുടെ അഞ്ച് ദിവസത്തെ ശരാശരി പതിനയ്യായിരത്തിൽ കൂടുതലാണ്. ഈ സാഹചര്യത്തിലാണ് ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ചത്.

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ആറുമുതൽ പത്തുവരെ പ്രവർത്തിക്കും. കോവിഡ് വ്യാപനം കുറയുകയാണെങ്കിൽ, ജൂൺ ഏഴിന് ലോക്ക്ഡൗൺ പിൻവലിക്കാനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ മരണനിരക്കും ടിപിആറും കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിച്ചത്.