തിരുവനന്തപുരം: സർക്കാർ സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിക്കുന്നത് മിനി ലോക്ഡൗണിൽ ഫലമുണ്ടാകില്ലെന്ന പൊലീസ് റിപ്പോർട്ടിനെ തുടർന്ന്. ചൊവ്വാഴ്ച ആരംഭിച്ച മിനിലോക്ഡൗൺ കാര്യമായ ഫലം കാണുന്നില്ലെന്ന് ആദ്യ ദിവസം തന്നെ പൊലീസ് റിപ്പോർട്ട് നൽകി. പുറത്തിറങ്ങുന്ന 80 ശതമാനം പേരും അനാവശ്യ യാത്രകളാണ് നടത്തുന്നത്. ചോദ്യം ചെയ്യുമ്പോൾ ഓരോ ന്യായീകരണങ്ങൾ നിരത്തുകയാണെന്നും ഡിജിപിക്ക് ലഭിച്ച റിപ്പോർട്ടിലുണ്ടായിരുന്നു. ഈ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. ഈ സാഹചര്യത്തിലാണ് ലോക്ഡൗണിൽ അടിയന്തര തീരുമാനം വരുന്നത്.

ജനങ്ങളുടെ ജീവിതത്തെ കാര്യമായി ബാധിക്കുമെന്ന കാരണത്താൽ സമ്പൂർണ്ണ ലോക്ഡൗൺ ഒട്ടും നിവൃത്തിയില്ലെങ്കിൽ മാത്രമേ നടപ്പാക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നത്. കേസുകൾ 40,000 കടന്നു. ആരും പറഞ്ഞാൽ കേൾക്കുന്നില്ലെന്നതാണ് സ്ഥിതി ഗുരുതരമാകുന്നത്. കോവിഡ് കേസുകൾ കുത്തനേ കൂടിയോടെയാണ് മിനിലോക്ഡൗണിലൂടെ നിയന്ത്രണം ശക്തമാക്കാമെന്നായിരുന്നു സർക്കാർ പ്രതീക്ഷിച്ചത്. എന്നാൽ ഫലിച്ചില്ല. പൊലീസ് റിപ്പോർട്ട് നിർണ്ണായകവുമായി. ഇതോടെ സമ്പൂർണ്ണലോക്ക്ഡൗൺ നടപ്പാക്കി. മെയ്‌ എട്ട് മുതൽ ആറ് വരെയാണ് സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സർവിസുകൾ മാത്രമേ ഈ ദിവസങ്ങളിൽ അനുവദിക്കൂ. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കും.

ആഴ്ചകൾക്ക് മുമ്പേ തന്നെ ഐഎംഎയും കെജിഎംഒയും സമ്പൂർണ്ണ ലോക്ഡൗൺ നടപ്പാക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ സർക്കാർ മുഖം തിരിച്ചു. ഇതിനിടെയാണ് പൊലീസ് റിപ്പോർട്ട് കിട്ടുന്നത്. അടുത്ത ആഴ്ച കേസുകളുടെ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും വളരെ നിർണായകമാണെന്നുമുള്ള വിദഗ്ദ്ധ സമിതി റിപ്പോർട്ട് കൂടി ലഭിച്ചതോടെ സമ്പൂർണ്ണ ലോക്ഡൗണിലേക്ക് സംസ്ഥാനം കടക്കുകയായിരുന്നു. നേരത്തെ കോവിഡ് വ്യാപനം കേന്ദ്ര ആരോഗ്യ മന്ത്രാലയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിൽ ഉയർന്ന ജില്ലകളിൽ സമ്പൂർണ്ണലോക്ക്ഡൗൺ നിർദ്ദേശിച്ചിരുന്നു. കേരളം അന്ന് ഇതിനെ തള്ളികളഞ്ഞിരുന്നു.

സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15-നും 20 ശതമാനത്തിനും മുകളിലായിരുന്നു. ജനജീവിത്തെ വലയ്ക്കുമെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ചേർന്ന സർവ്വകക്ഷിയോഗത്തിൽ എല്ലാ പാർട്ടികളും സമ്പൂർണ്ണ ലോക്ഡൗണിനോട് വിയോജിപ്പ് പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് കർശനിയന്ത്രണങ്ങലോടെ മിനിലോക്ഡൗൺ പ്രഖ്യാപിച്ചത്. അതിനിടെ ലോക്ഡൗൺ നിബന്ധനകൾ കൃത്യമായി പാലിച്ചാൽ രണ്ടാഴ്ചകൊണ്ട് കേസുകൾ കുറച്ചു കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

ലോക്ഡൗണുമായി എല്ലാവരും സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. കോവിഡ് 19 രണ്ടാം തരംഗം നിയന്ത്രണാതീതമായി മാറുന്നത് തടയണം. സമ്പൂർണ ലോക്ക്ഡൗണിലൂടെ മാത്രമേ രോഗവ്യാപനം നമുക്ക് നിയന്ത്രിക്കുവാൻ കഴിയുകയുള്ളൂ. അതുകൊണ്ട് എല്ലാവരും സഹകരിക്കണം -മന്ത്രി ശൈലജ പറഞ്ഞു. പ്രാദേശിക നിയന്ത്രണങ്ങൾ ഫലപ്രദമല്ലെന്ന് തെളിഞ്ഞെന്ന് മുൻധനമന്ത്രി തോമസ് ഐസക് പറഞ്ഞു. അത്യാവശ്യം കാര്യങ്ങൾ വാങ്ങുന്നതിന് സാവകാശമുണ്ട്, അതിരുവിടരുത്. കേരളം കോവിഡിൽ പുലർത്തിയിരുന്ന മികവ് നഷ്ടപ്പെടുത്താതിരിക്കാനാണ് ഈ ലോക്ഡൗണെന്ന് ഐസക് പറഞ്ഞു.

സംസ്ഥാനം സമ്പൂർണ ലോക്ഡൗണിലേക്ക്. മറ്റന്നാൾ മുതൽ 16 വരെ സംസ്ഥാനം അടച്ചിടും. കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ പ്രവർത്തിക്കും. ആശുപത്രി സേവനങ്ങൾക്കും തടസം വരില്ല. പാചകവാതക വിതരണവും ചരക്ക് നീക്കവുമടക്കം സുഗമമായി നടക്കും. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കിയാൽ പിടിച്ചെടുക്കും. ട്രയിൻ സർവീസ് നിർത്തണോയെന്ന് വൈകിട്ട് തീരുമാനിക്കും. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം തീരുമാനമെന്ന് ദക്ഷിണ റയിൽവേ. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകളുടെ പ്രവർത്തി സമയം പരിമിതപ്പെടുത്തും.

സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്‌ച്ചയായി വലിയ തോതിൽ രോഗികളുടെ എണ്ണം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ലോക്ക്ഡൗൺ. നിലവിലെ മിനി ലോക്ക് ഡൗൺ അപര്യാപ്തമാണ് എന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടിരുന്നു. മിനി ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടായിട്ടും സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറക്കാനായില്ല. മാത്രമല്ല, പൊലീസ് എത്ര നിയന്ത്രിച്ചിട്ടും ജനങ്ങൾ പുറത്തിറങ്ങുന്നത് തടയാനുമായില്ല. ഈ സാഹചര്യത്തിലാണ് ലോക്ക് ഡൗൺ ഏർപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്.

നിലവിൽ രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് കേരളം. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 41,953 പേർക്കാണ് കേരളത്തിൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. രോഗബാധാ നിരക്ക് 25.69 ശതമാനമാവുകയും ചെയ്തിരുന്നു.