തിരുവനന്തപുരം: 'വിദ്യാഭ്യാസ യോഗ്യത' സംബന്ധിച്ച പരാതിയിൽ ഷാഹിദ കമാലിനെതിരായ കേസിൽ ലോകായുക്തയിലെ വാദം വെള്ളിയാഴ്ച തുടരും. ഷാഹിദ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കണമെന്ന് ലോകായുക്ത ആവശ്യപ്പെട്ടു. ഷാഹിദ കമാലിനെതിരായ കേസ് പരിഗണിക്കാൻ അധികാരമുണ്ടെന്ന് ലോകായുക്ത വ്യക്തമാക്കി.

വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ തെരെഞ്ഞെടുപ്പിൽ മത്സരിക്കാനും വനിതാ കമ്മീഷൻ അംഗമാകാനും വ്യജ വിദ്യാഭ്യാസ യോഗ്യതകൾ ഹാജരാക്കിയെന്നാണ് ലോകായുക്തക്ക് മുന്നിലെ പരാതി. പരാതിക്കെതിരെ ഷാഹിദ കമാൽ നൽകിയ സത്യവാങ്മൂലത്തിൽ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞിരുന്നത്.

വിയറ്റ്‌നാം സർവ്വകലാശാലയിൽ നിന്നും ഷാഹിതക്ക് ഡോക്ടറേറ്റ് ലഭിച്ചുവെന്നാണ് സാമൂഹിത നീതി വകുപ്പ് നേരത്തെ വിവരാവകാശ പ്രകാരം നൽകിയിട്ടുള്ള മറുപടി. എന്നാൽ ഖസാഖിസ്ഥാൻ സർവ്വകലാശാലയിൽ നിന്നും ഓണററി ഡോക്ടറേറ്റ് ലഭിച്ചുവെന്ന് ഷാഹിദ അറിയിച്ചിട്ടുണ്ടെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.

തെറ്റായ വിദ്യാഭ്യാസ യോഗ്യത തിരെഞ്ഞെടുപ്പിന് നൽകിയ ഷാഹിദ കമാലിന് വനിത കമ്മിഷനംഗമായി തുടരാനാകില്ലെന്നാണ് പരാതിക്കാരിയുടെ വാദം. ഷാഹിദയുടെ വിശ്വാസ്യത നഷ്ടമായെന്ന് പരാതിക്കാരി വിമർശിച്ചു. വിദ്യാഭ്യാസ യോഗ്യത തെറ്റായി രേഖപ്പെടുത്തിയെന്ന് ഷാഹിത ലോകായുക്തയിൽ സമ്മതിച്ചിരുന്നു.

വനിതാ കമ്മീഷൻ അംഗത്തിന്റെ സത്യസന്ധതയും വിശ്വാസ്യതയും തെളിക്കാൻ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഷാഹിദ കമാൽ കേരളത്തിൽ ചെയ്യുന്ന സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ എങ്ങനെ ഖസാഖിസ്ഥാനൻ സർവ്വകശാല അറിഞ്ഞുവെന്ന് കോടതി സംശയമാരാഞ്ഞു. കേരളത്തിലുള്ള സർവ്വകലാശാല പ്രതിനിധി വഴിയാണ് ഡോക്ടറേറ്റ് നേടിയെന്നായിരുന്നു ഷാഹിദയുടെ അഭിഭാഷകന്റെ മറുപടി.

2011 തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ബികോം ബിരുദമുണ്ടെന്ന് തെറ്റായി രേഖപ്പെടുത്തിയെന്ന് ഷാഹിദ കമാൽ സത്യവാങ്മൂലത്തിൽ സമ്മതിച്ചിരുന്നു. 2016ൽ അണ്ണാമലൈ സവ്വകലാശാലയിൽ നിന്നും ബിരുദവും, അതിന് ശേഷം ബിരുദാനന്ദ ബിരുദവും നേടിയെന്നും കോടതി അറിയിച്ചിരുന്നു. കസാഖിസ്ഥാൻ ഓപ്പണ സർവ്വകലാശാലയിൽ നിന്നും ഓണററി ഡോക്ടറേറ്റുണ്ടെന്നുമാണ് കോടതിയെ അറിയിച്ചത്.

കസാക്കിസ്ഥാനിലെ ഓപ്പൺ യൂണിവേഴ്‌സിറ്റി ഓഫ് കോപ്ലിമെന്ററി മെഡിസിനിൽ നിന്നാണ് തനിക്ക് ഡോക്ടറേറ്റ് ലഭിച്ചതെന്നാണ് ഷാഹിദാ കമാൽ ലോകായുക്തയക്ക് നൽകിയ മറുപടിയിൽ പറയുന്നത്. സാമൂഹിക രംഗത്ത് താൻ നടത്തിയ മികച്ച പ്രവർത്തനങ്ങൾക്ക് നൽകിയ ഓണറ്റി ഡോക്ടറേറ്റാണിതെന്നാണ് ഷാഹിദ കമാലിന്റെ വിശദീകരണം.

വട്ടപ്പാറ സ്വദേശി അഖില ഖാൻ നൽകിയ പരാതിയിലാണ് ലോകായുക്തഷാഹിദാ കമാലിന് നോട്ടീസയച്ചത്. ഷാഹിദ കമാൽ വ്യാജ വിദ്യാഭ്യാസ രേഖകൾ സമർപ്പിച്ചുവെന്നായിരുന്നു ഹർജി. ഷാഹിത കമാലിന്റെ ഡോക്ടറേറ്റും വ്യാജമാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. വ്യാജരേഖകളുടെ പിൻബലത്തിൽ ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യത അവകാശപ്പെട്ട് സർക്കാരിനെയും ജനങ്ങളെയും ഷാഹിദ കമാൽ പറ്റിക്കുന്നുവെന്ന് ആരോപിച്ച് അഖില ഖാൻ ഡിജിപിക്കും പരാതി നൽകിയിരുന്നു. ബികോം പരീക്ഷ പാസാകാത്ത ഷാഹിദാ കമാലിന് എങ്ങിനെ ഡോക്ടറേറ്റ് കിട്ടിയെന്ന ചോദ്യമാണ് അഖിലാ ഖാൻ ഉന്നയിച്ചിരുന്നു. ഷാഹിദ ബി.കോം പാസ്സായിട്ടില്ലെന്ന് കേരള സർവകലാശാല നൽകിയ വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലായിരുന്നു ഇത് .

വിദ്യാഭ്യാസ യോഗ്യത ബികോം എന്നാണ് വനിതാ കമ്മീഷൻ അംഗമാകാൻ 2017നൽകിയ ബയോ ഡേറ്റയിൽ ഷാഹിദ നൽകിയിരിക്കുന്നത്. എന്നാൽ പിഎച്ച്ഡി നേടിയതായി 2018 ജൂലൈയിൽ ഷാഹിദ ഫേസ് ബുക്ക് പോസ്റ്റ് ഇട്ടു. കഴിഞ്ഞ 25ന് എഫ്.ബിയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പബ്ലിക് അഡ്‌മിനിട്രേഷനിൽ പിജി യും കൂടാതെ ഡി ലിറ്റും നേടിയെന്ന് പറയുന്നു. മുന്നു വർഷത്തിനിടെ നിലവിലെ വിദ്യാഭ്യാസ വ്യവസ്ഥ അനുസരിച്ച് ഇത് അസാധ്യമാണെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടുന്നു.

ഈ സാഹചര്യത്തിൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഷാഹിദ കുറ്റം ചെയ്തിട്ടുള്ളതിനാൽ നടപടി വേണമെന്നാണ് ആവശ്യം. പരാതിക്കൊപ്പം ഷാഹിദ ബികോം പാസായിട്ടില്ലെന്ന് കേരള സർവകലാശാലിയിൽ നിന്ന് കിട്ടിയ വിവരാവകാശരേഖ, വനിതാ കമ്മീഷനിൽ സമർപ്പിച്ച ബയോ ഡേറ്റ , തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത സത്യവാങ് മൂലം ,വനിതാ കമ്മീഷൻ വെബ്‌സൈറ്റ് സ്‌ക്രീൻ ഷോട്ട് എന്നിവയും ഫേസ് ബുക്ക് വീഡിയോയും പോസ്റ്റും നൽകിയിരുന്നു.