കോഴിക്കോട്: സംസ്ഥാനത്ത് ഇടതു തരംഗം ഉണ്ടായപ്പോഴും നേട്ടമുണ്ടാക്കാൻ സാധിക്കാതെ പോയത് രണ്ട് പാർട്ടികൾക്കാണ്. ഇടതു മുന്നണിക്കൊപ്പം മത്സരിച്ച എൽജെഡി, ആർഎസ്‌പി എന്നീ പാർട്ടികളാണ് ഇവ. ലോക് താന്ത്രിക് ജനതാദൾ ഒരു സീറ്റിൽ മാത്രം ഒതുങ്ങിയപ്പോൾ തുടർച്ചയായ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും തോൽവി രുചിക്കാനായിരുന്നു ആർഎസ്‌പിയുടെ യോഗം.

എൽഡിഎഫ് 3 സിറ്റിങ് സീറ്റുകൾ വിട്ടുനൽകിയെങ്കിലും പാർട്ടി അതിൽ രണ്ടിലും തോറ്റു. കൂത്തുപറമ്പിൽ മുന്മന്ത്രി കെ.പി.മോഹനന്റെ ജയം മാത്രമാണ് ആശ്വാസം. കൽപറ്റയിൽ സംസ്ഥാന പ്രസിഡന്റ് എം വിശ്രേയാംസ്‌കുമാറിന്റെ പരാജയം കനത്ത തിരിച്ചടിയായി. കഴിഞ്ഞവട്ടം എൽഡിഎഫ് 13,083 വോട്ടിനു ജയിച്ച മണ്ഡലത്തിലാണ് ശ്രേയാംസിന്റെ പരാജയം. മുന്നണി അധികാരത്തിലെത്തിയാൽ ശ്രേയാംസിന് മന്ത്രിസ്ഥാനം ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു.

സോഷ്യലിസ്റ്റ് ശക്തികേന്ദ്രമായ വടകരയിലേതാണ് ഏറ്റവും വലിയ തിരിച്ചടി. എൽജെഡി ഒപ്പമുണ്ടായിട്ടും കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് ജയിക്കാൻ കഴിയാതിരുന്ന ഇവിടെ എൽജെഡി മുന്നണി വിട്ടതോടെ യുഡിഎഫ് ജയിച്ചു.

എൽജെഡി സ്ഥാനാർത്ഥികൾ യുഡിഎഫിനായി മത്സരിച്ച കൽപറ്റയിലും വടകരയിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ആണ് വിജയിച്ചത്. ഇക്കുറി എൽജെഡി കൂടി എൽഡിഎഫിനൊപ്പം ചേർന്നിട്ടും ഇവിടെ യുഡിഎഫ് ജയിച്ചതോടെ മണ്ഡലങ്ങളിലെ പാർട്ടിയുടെ സ്വാധീനത്തെക്കുറിച്ചും ചോദ്യങ്ങൾ ഉയരുന്നു. എൽജെഡി മുന്നണി വിട്ടതിനു ശേഷമുള്ള 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, പാർട്ടിയുടെ ശക്തികേന്ദ്രങ്ങൾ ഉൾപ്പെടുന്ന കോഴിക്കോട്, വടകര മണ്ഡലങ്ങളിൽ യുഡിഎഫാണ് നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും വടകര, കൽപറ്റ മണ്ഡലം പരിധിയിൽ യുഡിഎഫിനായിരുന്നു നേട്ടം.

ജനതാദളിലെ വീരേന്ദ്രകുമാർ വിഭാഗം എൽഡിഎഫ് വിട്ടു യുഡിഎഫിലെത്തിയ 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 2 സീറ്റിലാണ് വിജയിച്ചത്. കൽപറ്റയിൽ ശ്രേയാംസ്‌കുമാറും കൂത്തുപറമ്പിൽ കെ.പി.മോഹനും. യുഡിഎഫ് വിട്ട് എൽഡിഎഫിലെത്തിയ ഈ തിരഞ്ഞെടുപ്പിൽ എൽജെഡി ജയിച്ചത് ഒരു സീറ്റിൽ മാത്രം. ആർഎസ്‌പിയുടെയും രാഷ്ട്രീയ പതനം വലുതാണ്.

ഇരവിപുരത്ത് മുന്മന്ത്രി ടി കെ ദിവാകരന്റെ മകൻ ബാബു ദിവാകരൻ (ആർ എസ് പി) തോറ്റപ്പോൾ ചവറയിിൽ രണ്ട് നേതാക്കളുടെ മക്കൾ തമ്മിൽ നടന്ന മത്സരത്തിൽ മുന്മന്ത്രി ബേബി ജോണിന്റെ മകൻ ഷിബു ബേബി ജോൺ തോറ്റു. നിലവിൽ എംഎൽഎയായിരുന്ന പരേതനായ വിജയൻ പിള്ളയുടെ മകൻ സുജിത്ത് വിജയൻ പിള്ള ആണ് ചവറയിൽ ജയിച്ചത്. കൊല്ലത്തെ എംപി സ്ഥാനം മാത്രമാണ ഇപ്പോൾ ആർഎസ്‌പിക്കുള്ള ഏക ഒൗദ്യോഗിക പദവി.