കൊച്ചി: സംസ്ഥാനത്ത് ഇതരസംസ്ഥാന ലോട്ടറി വിൽപ്പന വിലക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ഇതരസംസ്ഥാന ലോട്ടറി വിൽപ്പന വിലക്കി കൊണ്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കി കൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.

2018ലാണ് ഇതരസംസ്ഥാന ലോട്ടറി നിരോധിച്ച് കൊണ്ട് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയത്. കേരളം ലോട്ടറി മുക്ത സംസ്ഥാനമല്ലാത്തതിനാൽ അന്യ സംസ്ഥാന ലോട്ടറിയുടെ വിൽപ്പന നിരോധിക്കാൻ സാധിക്കില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഡിസംബറിൽ വിജ്ഞാപനം റദ്ദാക്കിയത്. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ നിർദേശങ്ങൾ പാലിച്ചില്ലെന്നും സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇതിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത്.

സംസ്ഥാന സർക്കാരിന്റെ അധികാരങ്ങൾ പരിഗണിക്കാതെയാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് എന്ന് ചൂണ്ടിക്കാണിച്ചാണ് ഡിവിഷൻ ബെഞ്ചിനെ സർക്കാർ സമീപിച്ചത്. സംസ്ഥാനത്ത് വിൽക്കുന്ന ലോട്ടറിയുടെ വിശദാംശങ്ങൾ ചോദിക്കാൻ അനുവദിക്കുന്ന നിയമം ഉണ്ടാക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നും അപ്പീലിൽ സർക്കാർ ബോധിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്.

2018ലാണ് ഇതരസംസ്ഥാന ലോട്ടറികളുടെ വിൽ്പ്പന നിരോധിച്ച് കൊണ്ടുള്ള വിജ്ഞാപനം സർക്കാർ ഇറക്കിയത്. ഇതിലെ ഒരു വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതരസംസ്ഥാന ലോട്ടറികളുടെ നടത്തിപ്പ് ചുമതല സർക്കാർ നിശ്ചയിക്കുന്ന ഒരു ഉദ്യോഗസ്ഥനായിരിക്കുമെന്ന് വ്യക്തമാക്കുന്ന വിജ്ഞാപനത്തിലെ ഒരു വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. വിജ്ഞാപനത്തിലെ ബാക്കി എല്ലാ വ്യവസ്ഥകളും അംഗീകരിച്ച് കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.