കൊച്ചി:സംസ്ഥാനത്ത് ഇതര സംസ്ഥാന ലോട്ടറി വിൽപ്പന വിലക്കിയ സർക്കാർ വിജ്ഞാപനം ശരിവച്ച് ഹൈക്കോടതി. സർക്കാർ വിജ്ഞാപനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിൾബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഹൈക്കോടതി അംഗീകരിച്ചു. സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്. ഇതര സംസ്ഥാന ലോട്ടറി വിൽപന നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരാൻ സർക്കാരിന് അധികാരമുണ്ടെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി .

സാന്റിയാഗോ മാർട്ടിൻ ഡയറക്ടർ ആയ പാലക്കട്ടെ ഫ്യൂച്ചർ ഗൈമിങ് സൊല്യൂഷൻ കമ്പനിക്ക് വിൽപനാനുമതി നൽകിയ സിംഗിൾ ബഞ്ച് ഉത്തരവാണ് ഡിവിഷൻ ബഞ്ച് റദാക്കിയത്. നികുതി വെട്ടിച്ച് ലോട്ടറി വിൽപ്പന നടത്തിയെന്നും ഫല പ്രഖ്യാപനത്തിലെ തിരിമറി ആരോപിച്ചുമാണ് വർഷങ്ങൾക്കുമുമ്പ് സംസ്ഥാന സർക്കാർ ഇതര സംസ്ഥാന ലോട്ടറി നിരോധിച്ചത്. ഇക്കാര്യത്തിൽ സിബിഐയും പിന്നീട് അന്വേഷണം നടത്തിയിരുന്നു.