ലഖ്നൗ: ലൗ ജിഹാദിനെതിരായ ഓർഡിനൻസിന് ഉത്തർപ്രദേശ് മന്ത്രിസഭയുടെ അം​ഗീകാരം. യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ബലമായോ ഭീഷണിപ്പെടുത്തിയോ നടത്തുന്ന മതപരിവർത്തനത്തിന് ഒന്നു മുതൽ അഞ്ച് വർഷം വരെ തടവും 15,000 രൂപ പിഴയും ചുമത്താവുന്നതാണ് ഓർഡിനൻസ്. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിലെ കുട്ടികളേയോ, സ്ത്രീകളേയോ മതപരിവർത്തനം നടത്തിയാൽ മൂന്ന് മുതൽ 10 വരെ തടവും 25,000 രൂപ പിഴയും ചുമത്താമെന്നും ഓഡിനൻസിൽ പറയുന്നു.

അതിനിടെ ഹിന്ദു-മുസ്ലിം വിവാഹങ്ങളിൽ ലൗജിഹാദെന്ന് ആരോപണം ഉയരുന്നിതിടെ പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള അവകാശം മൗലിക അവകാശത്തിന്റെ ഭാഗമാണെന്ന് അലഹബാദ് ഹൈക്കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചു. മുസ്ലിം പുരുഷനെതിരെ ഭാര്യയുടെ മാതാപിതാക്കൾ നൽകിയ കേസ് തള്ളിക്കൊണ്ടാണ് കോടതിയുടെ വിധി. കാൺപൂരിൽ ലൗജിഹാദെന്ന് ആരോപണം ഉയർന്ന പതിനാല് കേസുകളിൽ തെളിവുകൾ കണ്ടെത്താനായില്ലെന്നും പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് നൽകി.

അരുണാചൽ പ്രദേശ്, ഒഡിഷ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, ഉത്തരാഖണ്ഡ് എന്നീ എട്ടു സംസ്ഥാനങ്ങളിൽ നിലവിൽ മതപരിവർത്തനത്തിനെ നിയമം നിലനിൽക്കുന്നുണ്ട്. ഒഡീഷയിൽ 1967ലും മധ്യപ്രദേശിൽ 1968ലുമാണ് നിയമനിർമ്മാണം നടന്നത്. നിയമനിർമ്മാണം നടത്തുന്ന ഒൻപതാമത്തെ സംസ്ഥാനമായിരിക്കും ഉത്തർപ്രദേശെന്ന് നിയമവിഭാഗ വൃത്തങ്ങൾ പറഞ്ഞു.

കഴിഞ്ഞദിവസം മതപരിവർത്തനം സംബന്ധിച്ച അലഹബാദ് ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി യോഗി ആദിത്യനാഥ് സർക്കാർ മിശ്രവിവാഹങ്ങൾക്ക് തടയിടാനൊരുങ്ങുന്നെന്ന വാർത്ത പുറത്ത് വന്നിരുന്നു. "സംസ്ഥാനത്തെ സ്ത്രീകളെ സംരക്ഷിക്കു"മെന്ന് വ്യക്തമാക്കിയായിരുന്നു യോഗി ആദിത്യനാഥ് മുസ്ലിം പുരുഷന്മാരും ഹിന്ദു സ്ത്രീകളും തമ്മിലുള്ള വിവാഹത്തിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പറഞ്ഞത്.

വിവാഹം എന്ന ഉദ്ദേശത്തിനായി മാത്രമുള്ള മതപരിവർത്തനം നിയമപ്രകാരം സാധുവല്ലെന്ന് ഒക്ടോബർ 30ന് അലഹാബാദ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഹിന്ദു പുരുഷനെ വിവാഹം ചെയ്യാനായി മതം മാറിയ ഒരു മുസ്ലിം സ്ത്രീയും ഭർത്താവും ചേർന്ന് പൊലീസ് സംരക്ഷണത്തിനായി കോടതിയെ സമീപിച്ചപ്പോഴായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് മിശ്രവിവാഹങ്ങൾക്കെതിരെയുള്ള സർക്കാർ നീക്കം.

വിവാഹങ്ങൾക്ക് മതം മാറേണ്ടതില്ലെന്ന് അലഹാബാദ് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും, സർക്കാരും എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് 'ലൗ ജിഹാദ്' തടയാൻ തീരുമാനിച്ചിട്ടുണ്ടെന്നുമായിരുന്നു യോഗി പറഞ്ഞത്. തങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചു വെച്ച് സ്ത്രീകളെ വഞ്ചിക്കുന്നവർക്കെതിരെ ഫലപ്രദമായ നിയമം നിർമ്മിക്കുമെന്നായിരുന്നു യോഗിയുടെ വാക്കുകൾ.