തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ ജനവിധി കോൺഗ്രസിനും യുഡിഎഫിനും എതിരാണെന്ന പ്രചരണം ശരിയല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. യുഡിഎഫിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. 2015ലെ ഫലവുമായി താരതമ്യം ചെയ്യുമ്പോൾ മികച്ചപ്രകടനം നടത്താൻ യുഡിഎഫിന് കഴിഞ്ഞതായും മുല്ലപ്പ്ള്ളി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രമേശ് ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കും എംഎം ഹസ്സനുമൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു മുല്ലപ്പള്ളി.

എല്ലാ കോർപ്പറേഷനുകളിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ യുഡിഎഫിന് കഴിഞ്ഞു. തെരഞ്ഞെടുപ്പ് വിധി ഗൗരവപൂർണമായി വിലയിരുത്തും. തെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിനും എൽഡിഎഫിനും അമിതമായി ആഹ്ലാദിക്കാൻ വകയില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് എൽഡിഫ് നടത്തിയത്. തെരഞ്ഞടുപ്പ് വേളയിൽ ഒരിക്കൽ പോലും നാടിന്റെ വികസനത്തെ പറ്റിപ്പറയാൻ എൽഡിഎഫ് തയ്യാറായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ല. പാലക്കാട് മുൻസിപ്പാലിറ്റിയിൽ നിന്ന് വ്യത്യസ്തമായി പന്തളം മുൻസിപ്പാലിറ്റിയാണ് മാത്രമാണ് അവർക്ക് ലഭിച്ചിട്ടുള്ളത്. ഞങ്ങളും സിപിഎമ്മും ധാരണയുണ്ടാക്കിയെന്ന് ബിജെപി പ്രസിഡന്റിന്റെ ആരോപണം ജനം വിശ്വസിക്കില്ല. 2010ൽ മാത്രമാണ് യുഡിഎഫിന് തദ്ദേശതെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടാൻ കഴിഞ്ഞത്. ഫലം വിലയിരുത്തുന്നതിനായി നാളെ രാഷ്ട്രീയ കാര്യസമിതി ചേരും. അവിടെ ആത്മപരിശോധന നടത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

സർക്കാരിനെതിരെ രൂപപ്പെട്ട ജനവികാരം പൂർണമായും തദ്ദേശം തെരഞ്ഞടുപ്പിൽ പ്രതിഫലിച്ചില്ലെന്ന് ചെന്നിത്തല പറഞ്ഞു. വ്യക്തിപരമായ സ്വാധീനവും കുടുംബപരമായ സ്വാധീനവുമാണ് തദ്ദേശതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക. അതാണ് ഉണ്ടായിട്ടുള്ളതെന്ന് ചെന്നിത്തല പറഞ്ഞു.യുഡിഎഫിന്റെ ജനപിന്തുണയിൽ ഇടിവ് വന്നിട്ടില്ല. ലോക്സഭയിൽ മിന്നുന്ന വിജയമാണ് ഉണ്ടായത്്.അത് രാഷ്ട്രീയ അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പായിരുന്നു. ബിജെപി പൂർണപരാജയമായി. കേന്ദ്രഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ചിട്ടും ഈ തെരഞ്ഞടുപ്പിൽ മുന്നേറാനായില്ലെന്ന് ചെന്നിത്തല പറഞ്ഞു.

തോൽവിയുടെ വിശദാംശങ്ങൾ പരിശോധിക്കുമെന്ന ഉമ്മൻ ചാണ്ടി പറഞ്ഞു. പുതുപ്പള്ളിയിൽ കോൺഗ്രസിന് തിരിച്ചടിയുണ്ടായിട്ടില്ല. മണ്ഡലത്തിലെ ജില്ലാ പഞ്ചായത്തിലെ എല്ലാവാർഡുകളിലും യുഡിഎഫിന് മികച്ച വിജയം നേടാനായെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

വിമർശനവുമായി കെ സുധാകരൻ

അതേസമയം, ഇടതുപക്ഷം നേടിയ വിജയം അംഗീകരിക്കുന്നതായി കെ.സുധാകരൻ നേരത്തെ പറഞ്ഞു.കണ്ണൂർ ജില്ലയിൽ യുഡിഎഫിന് പരിക്കില്ല. സിപിഎം വർഗീയ പാർട്ടികളുമായി സഖ്യം ചേർന്നു.വർഗീയ കക്ഷികളുമായി ചേർന്നാണ് വോട്ട് വർദ്ധിപ്പിച്ചത് .ഭരണത്തിന്റെ വീഴ്ച ജനങ്ങളിലെത്തിക്കാൻ യു ഡി എഫിന് കഴിഞ്ഞില്ല
.
യു ഡി എഫിന് സംഘടന ദൗർബല്യമുണ്ട് അനുകൂല സാഹചര്യം ഉണ്ടായിട്ടും നേട്ടമുണ്ടാക്കിയില്ലജംബോ കമിറ്റികൾ ഗുണം ചെയ്തില്ലെന്നും സുധാകരൻ വിമർശിച്ചു.