ന്യൂഡൽഹി: മുസ്‌ലിം സ്ത്രീകളെ ലക്ഷ്യമിട്ട് ക്ലബ് ഹൗസ് ഗ്രൂപ്പുണ്ടാക്കിയ ലക്‌നൗ സ്വദേശിയായ പതിനെട്ടുകാരനെ ഡൽഹി പൊലീസ് സൈബൽ സൈൽ കസ്റ്റഡിയിലെടുത്തു. ഈ ഗ്രൂപ്പിലൂടെ പലരും മുസ്‌ലിം സ്ത്രീകൾക്കെതിരെ വിദ്വേഷ പ്രചാരണങ്ങൾ നടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു.

ബിരുദ വിദ്യാർത്ഥിയായ ഇദ്ദേഹം വ്യാജ പേരുകളിലാണ് ക്ലബ് ഹൗസ് ഗ്രൂപ്പുണ്ടാക്കിയത്. ഇദ്ദേഹത്തിന്റെ പിതാവ് സൈനിക സ്‌കൂളിലെ അക്കൗണ്ടന്റാണ്. ക്ലബ് ഹൗസിൽ ഒരു ഓഡിയോ ചാറ്റ്‌റൂം ഉണ്ടാക്കാൻ മറ്റൊരാൾ തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് പതിനെട്ടുകാരൻ ചോദ്യം ചെയ്യലിനിടെ പൊലീസിനോട് വെളിപ്പെടുത്തി.

പിന്നാലെ മോഡറേറ്റർ അവകാശം ആ വ്യക്തിക്ക് കൈമാറുകയായിരുന്നു. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഏതാനും പേരെ ചോദ്യം ചെയ്യാനായി നാലംഗ സംഘത്തെ നാലു സംസ്ഥാനങ്ങളിലേക്ക് അയച്ചിട്ടുണ്ട്. ക്ലബ് ഹൗസിലെ ചർച്ചകൾ റെക്കോഡ് ചെയ്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ഡൽഹി വനിത കമീഷനും പൊലീസിന് കത്തെഴുതിയിരുന്നു.