തിരുവനന്തപുരം: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ തൃത്താലയിൽ തോൽവി സമ്മതിച്ച് യുഡിഎഫ് സ്ഥാനാർത്ഥി വിടി ബൽറാം. ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു. പുതിയ സർക്കാരിന് ആശംസകൾ എന്നാണ് വിടി ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചത്. തൃത്താലയിൽ എൽഡിഎഫിന്റെ എം ബി രാജേഷിന് 2571 വോട്ടുകളുടെ ലീഡാണ് നിലവിൽ.

നിയമസഭയിലേക്കുള്ള വോട്ടെടുപ്പിൽ 140 മണ്ഡലങ്ങളിലെയും ലീഡുനില പുറത്തുവരുമ്പോൾ സംസ്ഥാനത്ത് ഇടതുതരംഗം തന്നെയാണ് ദൃശ്യമാകുന്നത്. 12.30 വരെയുള്ള വിവരമനുസരിച്ച് 98 സീറ്റുകളിലാണ് എൽഡിഎഫ് മുന്നിട്ടുനിൽക്കുന്നത്. 41 സീറ്റുകളിൽ മാത്രമാണ് യുഡിഎഫിന് ലീഡുള്ളത്. പാലക്കാട് ഇ ശ്രീധരനിലൂടെ മാത്രമാണ് ബിജെപി മുന്നിൽ നിൽക്കുന്നത്. തുടക്കത്തിൽ നേമത്തും തൃശ്ശൂരും ലീഡ് പിടിച്ചിരുന്നെങ്കിലും അതും വൈകാതെ പിന്നിൽ പോകുകയായിരുന്നു.

പാലാ നിയോജക മണ്ഡലത്തിൽ ജോസ് കെ. മാണിയെ പിന്നിലാക്കി മാണി സി. കാപ്പൻ കുതിക്കുകയാണ്. കേരള കോൺഗ്രസിന്റെ തട്ടകത്തിലാണ് കെ.എം.മാണിയുടെ മകന് തിരിച്ചടി കിട്ടുന്നത്. പൂഞ്ഞാറിൽ ജനപക്ഷം സ്ഥാനാർത്ഥി പി.സി.ജോർജ് മൂന്നാം സ്ഥാനത്താണ്. ആദ്യഘട്ടത്തിൽ ലീഡു ചെയ്തിരുന്നെങ്കിലും പിന്നീട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഉടുമ്പൻചോലയിൽ മന്ത്രി എം.എം.മണിയുടെ ലീഡ് 20,000 കടന്നു. മട്ടന്നൂരിൽ കെ.കെ.ശൈലജയുടെ ലീഡ് പതിമൂവായിരത്തിലേക്ക് എത്തി.

അതേസമയം, യുഡിഎഫിന്റെ ഉറച്ച കോട്ടയായ കോട്ടയം ജില്ലയിൽ മൂന്നു സീറ്റുകളിൽ മാത്രമാണ് മുന്നണിക്ക് ലീഡുള്ളത്. പുതുപ്പള്ളിയിലും കോട്ടയത്തും പാലായിലുമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. മറ്റു സീറ്റുകളിൽ എല്ലാം എൽഡിഎഫാണ് മുന്നിട്ടുനിൽക്കുന്നത്. ത്രികോണ മൽസരം കാഴ്ച വച്ച ഏറ്റുമാനൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി.എൻ.വാസവൻ ലീഡ് ചെയ്യുന്നു.

ലീഡ് നില ഇങ്ങനെയാണ്:

കേരളം-140
എൽഡിഎഫ്-98
യുഡിഎഫ്-41
ബിജെപി-1