കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്രയിൽ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിന്റെ പേരും ചിത്രവും ഉൾപ്പെടുത്താതിരുന്നതിനെ ചൊല്ലി വിവാദം. പോസ്റ്ററിൽ ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹൈദരലി തങ്ങൾക്ക് അർഹിച്ച പ്രധാന്യം ലഭിച്ചില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. ഇതിനെതിരെ പരസ്യവിമർശനവുമായി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് ആഷിഖ് ചെലവൂർ രംഗത്തെത്തി.

നാലര വർഷം പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിരുന്ന എം.കെ മുനീറിനോട് ചെയ്യുന്ന അനീതിയാണിതെന്ന് ആഷിക് ചെലവൂർ ഫേസ്‌ബുക്കിൽ കുറിച്ചു. ജനുവരി 31ന് തുടങ്ങുന്ന ചെന്നിത്തലയുടെ യാത്രയുടെ എഫ്.പി പോസ്റ്ററിലാണ് എം.കെ മുനീറിന്റെ ചിത്രമില്ലാത്തത്. ഹൈദരലി തങ്ങളുടെ ചിത്രം കുഞ്ഞാലിക്കുട്ടിക്കും മുല്ലപ്പള്ളി രാമചന്ദ്രനും മറ്റു നേതാക്കൾക്കുമൊപ്പം ഒരേ വലിപ്പത്തിലാണ് ചേർത്തിരിക്കുന്നത്. മാത്രമല്ല, കൂടാതെ മുനീറിന്റെ പേര് പൂർണ്ണമായും ഒഴിവാക്കുകയും ചെയ്തു. മുനീറിന്റെ പേരും ചിത്രവും ഒഴിവാക്കാൻ ലീഗിനുള്ളിൽ നിന്ന് നീക്കമുണ്ടായെന്ന ആരോപണമാണ് ഇപ്പോഴുയരുന്നത്.

' ജനുവരി മുപ്പത്തി ഒന്ന് മുതൽ ആരംഭിക്കാനിരിക്കുന്ന യു.ഡി.എഫ് ഐശ്വര്യ കേരള യാത്രയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ക്യാപ്റ്റൻ, സ്വഭാവികമായും പ്രതിപക്ഷ ഉപനേതാവുംമുസ്ലിം ലീഗ് നിയമസഭാ പാർട്ടി ലീഡർ ആയ ഡോ.എം.കെ. മുനീറിനെയും ജാഥയുടെ ഉപനായകൻ ആക്കിയില്ലെങ്കിലും ആ ജാഥയുടെ കോ-ഒർഡിനേറ്റർ മാരിലെങ്കിലും ഉൾപ്പെടുത്തേണ്ടതല്ലേ.-. ജാഥയുടെ പോസ്റ്റർ ഡിസൈൻ ഇപ്പോൾ പ്രതിപക്ഷ നേതാവ് തന്നെ പുറത്തിറക്കിയിട്ടുണ്ട്. സാധാരണ ഗതിയിൽ ബഹുമാന്യരായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ചിത്രം വെക്കേണ്ട സ്ഥാനത്തല്ല വെച്ചത്... കോൺഗ്രസ് പാർട്ടിയുടെ സമുന്നത നേതാക്കളുടെ എല്ലാവരുടെയും പേരുകൾ ഉൾപ്പെടുത്താവുന്നതാണ്. കൂട്ടത്തിൽ മുസ്ലിം ലീഗിൽ നിന്ന് കഴിഞ്ഞ നാലരവർഷക്കാലം പ്രതി പക്ഷ നിരയിൽ ശക്തമായ സാന്നിധ്യവും പോരാട്ടവും നടത്തിയ മുനിർ സാഹിബിനെ ഉൾക്കൊള്ളിക്കാതിരിക്കുന്നത് അനീതിയല്ലേ.... അത് ഉൾക്കൊള്ളിക്കാൻ യു.ഡി.എഫ് നേതൃത്വം തയ്യാറാവണം.- ആഷിക് ചെലവൂർ ഫേസ്‌ബുക്കിൽ കുറിച്ചു.

വിഷയം ചർച്ചയായതോടെ എം.കെ മുനീറിന്റെ പേര് രമേശ് ചെന്നിത്തലയുടെ പോസ്റ്റിൽ എഡിറ്റ് ചെയ്ത് ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മറ്റ് നേതാക്കളുടെ ഫോട്ടോക്കൊപ്പം തന്നെയാണ് ഹൈദരലി തങ്ങളുടെ ചിത്രം ഇപ്പോഴും.