ചെന്നൈ : രാജീവ് ഗാന്ധി വധക്കേസിൽ മൂന്നു പതിറ്റാണ്ടുകളായി തടവുശിക്ഷ അനുഭവിക്കുന്ന പ്രതികളെ വിട്ടയയ്ക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രാഷ്ട്രപതിയോട് അഭ്യർത്ഥിച്ചു. തമിഴ്‌നാട് സർക്കാർ ശുപാർശ രാഷ്ട്രപതി അംഗീകരിക്കണമെന്ന് സ്റ്റാലിൻ രാഷ്ട്രപതിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

സർക്കാരിന്റെ ശുപാർശയിൽ തീരുമാനം വൈകുന്നത് മനുഷ്യത്വമില്ലായ്മയാണെന്ന് സ്റ്റാലിൻ അഭിപ്രായപ്പെട്ടു. അടിയന്തരമായി ഏഴു പ്രതികളെയും മോചിപ്പിക്കണം. മൂന്ന് പതിറ്റാണ്ടായി പ്രതികൾ അനുഭവിക്കുന്നത്. സമാനതകളില്ലാത്ത വേദനയും ദുരിതവുമാണ്. പ്രതികളെ മോചിപ്പിക്കണമെന്നാണ് തമിഴ്‌നാട്ടിലെ ജനങ്ങളുടെ ആഗ്രഹമെന്നും കത്തിൽ സ്റ്റാലിൻ പറഞ്ഞു.

മൂന്ന് പതിറ്റാണ്ടായി ശിക്ഷ അനുഭവിക്കുന്ന പ്രതികളെ മാനുഷിക പരിഗണന കണക്കിലെടുത്ത് വിട്ടയയ്ക്കാനായിരുന്നു തമിഴ്‌നാട് സർക്കാർ ശുപാർശ. എന്നാൽ മന്ത്രിസഭാ പ്രമേയം ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടു.

എല്ലാ വശങ്ങളും പരിഗണിച്ച് തീരുമാനമെടുക്കാനുള്ള അധികാരം രാഷ്ട്രപതിക്കെന്നാണ് ഗവർണറുടെ നിലപാട്.