ഇടുക്കി: അന്തരിച്ച തൃക്കാക്കര എംഎൽഎ പിടി തോമസ് ദ്രോഹിയായിരുന്നെന്ന് മുൻ മന്ത്രി എംഎം മണി. സിപിഐഎമ്മിനെ ഏറ്റവും കൂടുതൽ ദ്രോഹിച്ച വ്യക്തിയാണ് പിടി തോമസ്. തനിക്കെതിരെ കള്ളക്കേസുണ്ടാക്കാൻ മുന്നിൽ നിന്നയാളായിരുന്നു പിടി തോമസെന്നും എംഎം മണി ആരോപിച്ചു. ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ സമാപന ചടങ്ങിലാണ് പരാമർശം.

'പിടി തോമസ് മരിച്ചു. മരിക്കുമ്പോൾ ആരും ഖേദം പ്രകടിപ്പിക്കും. അക്കാര്യത്തിൽ തർക്കമില്ല. അതൊരു മര്യാദ മാത്രമാണ്. എറണാകുളത്ത് വെച്ച് സൈമൺ ബ്രിട്ടോ അടക്കമുള്ളവരെ ദ്രോഹിച്ചതിലെല്ലാം പിന്നിൽ തോമസിന് പങ്കുണ്ട്. മരിച്ച് കിടന്നാലും ഞങ്ങൾക്ക് പറയാനുള്ളത് പറയും.

ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂര് രാധാകൃഷ്ണനും പിടി തോമസുമെല്ലാം ചേർന്നാണ് തനിക്കെതിരെ കള്ളക്കേസുണ്ടാക്കിയത്. എന്നിട്ടിപ്പോൾ മരിച്ചപ്പോൾ പുണ്യാളനാണെന്ന് പറഞ്ഞാൽ ഞാൻ അംഗീകരിക്കില്ല. പൊതുപ്രവർത്തകനാവുമ്പോൾ മരിച്ചാലും ജീവിച്ചിരിച്ചപ്പോൾ ചെയ്ത ദ്രോഹം ചർച്ചയാവും,' എംഎ മണി പറഞ്ഞു. മാധവ് ഗാഡ്ഗിലും കസ്തൂരി രംഗനും കൊണ്ട് വന്ന് ഇടുക്കിയെ ദ്രോഹിച്ചയാളാണ് പിടി തോമസെന്നും എംഎം മണി ആരോപിച്ചു.