മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യതയുള്ള പരമാവധി സീറ്റുകൾ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് സിപിഎം. തുടർഭരണം ലക്ഷ്യമിട്ടുള്ള നീക്കത്തിൽ യുവാക്കളെയും പരിചയ സമ്പന്നരെയുമെല്ലാം കളത്തിലിറക്കാൻ അവർ തയ്യാറെടുക്കുന്നു. കാലങ്ങളായി സിപിഎം വിജയിച്ചു വന്ന തൃത്താല സീറ്റ് വി ടി ബൽറാം രണ്ട് തവണ പിടിച്ചെടുത്ത സാഹചര്യത്തിൽ ഇക്കുറി ശക്തമായ സ്ഥാനാർത്ഥിയെ കളത്തിലിറക്കാനാണ് സിപിഎം നീക്കം. ഇതിനുള്ള അന്വേഷണം എത്തി നിൽക്കുന്നത് രണ്ട് പേരിലാണ്. എം ബി രാജേഷ്, എം സ്വരാജ് എന്നിവരാണ് ഇവർ.

ഇക്കൂട്ടത്തിൽ ബൽറാമിനെതിരെ മത്സരിക്കാൻ മടിച്ച അവസ്ഥയിലാണ് എം.സ്വരാജ്. സ്വന്തംനാട്ടിലേക്കും മത്സരിക്കാനില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ഉറച്ച സീറ്റിൽ മത്സരിച്ച് വിജയിച്ചാൽ ഭരണത്തുടർച്ച കിട്ടിയാൽ മന്ത്രിയാകാം എന്ന മോഹമാണ് ഈ നിലപാടിന് പിന്നിൽ. തൃപ്പൂണിത്തുറ എംഎ‍ൽഎയായ എം. സ്വരാജിനെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വന്തംനാടായ നിലമ്പൂരിലേയക്കും, കോൺഗ്രസ് നേതാവ് വി.ടി. ബൽറാമിനെതിരെ തൃത്താലയിലേക്കും മത്സരിക്കാൻ പാർട്ടി പ്രവർത്തകരുടെ ക്ഷണിച്ചെങ്കിലും യുവ നേതാവ് ഒഴിഞ്ഞുമാറിയതായാണ് വിവരം.

കഴിഞ്ഞ തവണ തൃപ്പൂണിത്തുറ മണ്ഡലത്തിൽ മന്ത്രിയായിരുന്ന കെ.ബാബുവിനെ 4467 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സ്വരാജ് ആദ്യമായയി നിയമസഭയിലെത്തിയത്. വിദ്യാർത്ഥി രാഷ്ട്രീയ ജീവിതത്തിനിടയിൽ നിരവധി സമരങ്ങളിൽ പങ്കെടുക്കുകയും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയായും എസ്.എഫ്.ഐ. യുടെ വിവിധ ഭാരവാഹിത്വം വഹിക്കുകയും ചെയ്തിട്ടുണ്ട്. മികച്ച പ്രാസംഗികനും പ്രവർത്തകരുടെ ഇഷ്ടക്കാരനുമായ സ്വരാജ് അടുത്ത തവണ എൽ.ഡി.എഫ് അധികാരത്തിലെത്തിയാൽ മന്ത്രിയാകാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഇതിനാൽതന്നെ തൃപ്പൂണിത്തുറയിൽ മത്സരിച്ചില്ലെങ്കിൽ പാലക്കാട്ടേയോ, കണ്ണൂരിലേയോ മുതിർന്ന നേതാക്കൾ മത്സരിക്കാത്ത എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളിൽ തന്നെ മത്സരിക്കാനാണു നീക്കങ്ങൾ നടക്കുന്നത്.

സ്വരാജിന്റെ നാടായ നിലമ്പൂരിൽ പി.വി.അൻവറിനെ ഏറനാട്ടേക്കും സ്വരാജിനെ നിലമ്പൂരിലും മത്സരിപ്പിച്ചാൽ രണ്ടു മണ്ഡലവും വിജയിക്കാനാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ചില പ്രാദേശിക നേതാക്കൾ ഇതിനായി ചരടുവലി നടത്തിയത്. എന്നാൽ നിലമ്പൂരിലേക്കില്ലെന്ന സൂചനയാണ് ലഭിച്ചത്. അതോടൊപ്പം തൃത്താലയിൽ വി.ടി.ബൽമാറിനെതിരെ മത്സരിച്ചാൽ സംസ്ഥാനം ഉറ്റുനോക്കുന്ന യൂത്തന്മാരുടെ മത്സരമായി മാറുന്നതോടൊപ്പം തന്നെ ഇവിടെ സ്വരാജിനെ അട്ടിമറി വിജയം നേടാൻ കഴിയുമെന്ന ജില്ലാ കമ്മിറ്റിയുടെ അഭിപ്രായവും വന്നിട്ടുണ്ട്.

എന്നാൽ ഈരണ്ടു മണ്ഡലങ്ങളിലേക്കും എത്താനുള്ള സാധ്യത കുറവാണെന്ന സൂചനകളാണ് ലഭിക്കുന്നത്. സ്വന്തംമണ്ഡലമായ തൃപ്പൂണിത്തുറ യിൽ മത്സരിച്ചില്ലെങ്കിൽ കണ്ണൂരിൽ സീനിയർ നേതാക്കൾ കളമൊഴിയുന്ന മണ്ഡലത്തിലോ, വി.എസിന്റെ മണ്ഡലത്തിലോ മത്സരിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. തന്റെ കന്നിപ്പോരാട്ടത്തിലാണ് കഴിഞ്ഞ തവണ കെ ബാബുവിനെ സ്വരാജ് പരാജയപ്പെടുത്തിയത്. തൃപ്പൂണിത്തുറയിൽ ഇത്തവണയും കെ ബാബുവിന്റെ പേര് തന്നെയാണ് യുഡിഎഫ് സാധ്യത പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.

1991ൽ മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസിനെ പരാജയപ്പെടുത്തിയാണ് ബാബു തൃപ്പൂണിത്തുറയിൽ ആദ്യമായി എംഎൽഎയായത്. പിന്നീട് നാല് തെരഞ്ഞെടുപ്പുകളിലും തൃപ്പൂണിത്തുറയിൽ നിന്ന് കെ ബാബു എംഎൽഎയായി. ബാർ കോഴ വിവാദത്തിൽ കെ ബാബുവിനെതിരെ ആരോപണമുയർന്നത് പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചിരുന്നു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയായിരുന്നു.ആരോപണ വിധേയർക്ക് സീറ്റ് നൽകേണ്ടതില്ല എന്ന തീരുമാനം ഉണ്ടായാൽ കെ ബാബുവിന് പകരം മറ്റൊരു സ്ഥാനാർത്ഥിയെ യുഡിഎഫ് കണ്ടെത്തിയേക്കും.