കണ്ണൂർ: സൈബർ ലോകത്ത് പ്രൊപ്പഗണ്ടകൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന കാര്യത്തിൽ സിപിഎം വളരെ മുന്നിലാണെന്ന കാര്യം പൊതുവേ എല്ലാവർക്കും അറിയാവുന്നതാണ്. ഇന്ത്യയിൽ ബിജെപി കഴിഞ്ഞാൾ ഏറ്റവും കൂടുതൽ സൈബർ ഇടപെടൽ നടത്തുന്നത് പേരും സിപിഎം സൈബർ സഖാക്കളാണ്. പിണറായി സർക്കാറിനെ ന്യായീകരിക്കാൻ വേണ്ടി ശമ്പളം പറ്റി ന്യായീകരണം നടത്തുന്ന ഒരു വിഭാഗം തന്നെയുണ്ടെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. ഈ ആരോപണങ്ങളെ ശരിവെക്കുന്ന വിധത്തിലാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങളും.

തിരുവനന്തപുരത്ത് പിഎസ് സി റാങ്ക് ഹോൾഡർ അനു ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎം വളരെ പ്രതിരോധത്തിലായിരുന്നു. ഈ വിഷയത്തെ ന്യായീകരിക്കാൻ വേണ്ടി ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ കൊലപാതകം. ഇതോടെ കോൺഗ്രസ് നേതാക്കൾക്കെതിരെ സൈബർ ആക്രമണം കടുപ്പിക്കുകയാണ് ചെയ്തത്. ഇതിനിടെ സിപിഎം എങ്ങനെയാണ് വിഷയങ്ങളെ മാനുപ്പുലേറ്റ് ചെയ്യുന്നത് എന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്തുവന്നതും സിപിഎമ്മിന് തിരിച്ചടിയായി.

പി.എസ്.സി റാങ്ക് ഹോൾഡർ അനുവിന്റെ മരണത്തിൽ ന്യായീകരണം നൽകാൻ സംഘടിക്കണമെന്ന് അണികൾക്ക് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നിർദ്ദേശമാണ് വിവാദത്തിന് ഇടയാക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ സംഘടിതമായി കമന്റ് ഇടണമെന്നാണ് ജയരാജൻ പാർട്ടി അണികളോട് നിർദ്ദേശിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ എന്ത് കമന്റ് ഇടണമെന്ന് പാർട്ടി നേതൃത്വം തന്നെ അറിയിക്കുമെന്നും ജില്ലാ സെക്രട്ടറി പറയുന്ന ഓഡിയോ സന്ദേശമാണ് ലീക്കായത്. പാർട്ടി ഗ്രൂപ്പുകളിൽ ആണ് ജില്ലാ സെക്രട്ടറി ഓഡിയോ സന്ദേശമയച്ചത്.

ഫേസ്‌ബുക്ക് ചർച്ചകളിൽ എന്തെല്ലാം കമന്റുകൾ രേഖപ്പെടുത്തണമെന്നത് പാർട്ടി തയ്യാറാക്കി അയച്ചു തരുമെന്നും ഒരു ലോക്കൽ കമ്മിറ്റിക്ക് കീഴിൽ മുന്നൂറ് ആളുകളെങ്കിലും ഈ കമന്റ് ഇടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നുമാണ് സന്ദേശം. ഒരാൾ തന്നെ പത്തും പതിനഞ്ചും കമന്റിട്ടിട്ട് കാര്യമില്ലെന്നും സന്ദേശത്തിൽ പറയുന്നു. എന്നാൽ സംഭവം ചർച്ചയായതോടെ മറ്റൊരു വിശദീകരണവുമായി ജയരാജൻ രംഗത്തെത്തി. കോൺഗ്രസിന്റെ വ്യാജ പ്രചാരണം തുറന്ന് കാണിക്കാനാണ് പറഞ്ഞതെന്നാണ് എം വിജയരാജന്റെ വിശദീകരണം. വസ്തുതകൾ നിരത്തി മറുപടികൾ നൽകാനാണ് ആവശ്യപ്പെട്ടതെന്നും ജയരാജൻ ന്യായീകരിക്കുന്നു.

അതേസമയം സിപിഎം സൈബർ ഗുണ്ടകളെ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിന്റെ തെളിവാണ് ഇതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഓഡിയോ ലീക്കായതോടെ ഇക്കാര്യമാണ് പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

ഓഡിയോ സന്ദേശത്തിന്റെ പൂർണ്ണരൂപം:

''തിരുവനന്തപുരത്ത് ഒരു തൊഴിൽ രഹിതൻ ആത്മഹത്യ ചെയ്തിട്ടുണ്ട്. എതിരാളികൾ നല്ലതുപോലെ ആസൂത്രണം ചെയ്ത് കമന്റുകൾ ഈ വിഷയത്തിൽ പ്ലാൻ ചെയ്യാൻ സാധ്യതയുണ്ട്. അതുകൊണ്ട് നമ്മളും അതിൽ പ്ലാൻ ചെയ്ത് കമന്റ് ഇടണം. എന്താല്ലാമാണ് കമന്റ് ബോക്‌സിൽ രേഖപ്പെടുത്തേണ്ടതെന്ന് ക്യാപ്‌സൂൾ രൂപത്തിൽ അയച്ചുതരുന്നതാണ്. ഒരു ലോക്കലിൽ ചുരുങ്ങിയത് മുന്നൂറോ നാന്നൂറോ കമന്റുകൾ വരണം. ഒരാൾ തന്നെ നിരവധി കമന്റ് ഇടുന്നതിൽ കാര്യമില്ല. പല ആളുകൾ കമന്റിടണം...ഇക്കാര്യം പറയാനാണ് ഞാൻ നിങ്ങളുടെ മുൻപിൽ ഇപ്പോൾ വന്നിരിക്കുന്നത്. എല്ലാവർക്കും ഓണാശംസകൾ.നമ്മുടെ പ്രചാരവേലകൾ ശക്തിപ്പെടുത്തണം. ബ്രാഞ്ചു സെക്രട്ടറിമാർ വരെയുള്ളവർ ഈ ഉദ്യമത്തിൽ പങ്കെടുക്കണം.