കണ്ണൂർ: മാടായി ഭഗവതി കാവ് ചുമതലയുള്ള മാനേജർക്കും വാച്ച്മാനും തൽസ്ഥാനത്തിരിക്കുന്നത് നീണ്ട പത്തിലേറെ വർഷക്കാലം. ഇതു ക്ഷേത്രത്തിൽ അഴിമതിയും കെടുകാര്യസ്ഥതയും വർധിപ്പിക്കാൻ ഇടയാക്കുന്നുവെന്നാണ് ആരോപണം. ക്ഷേത്രത്തിലെ അടിമുടി ഭരണ നിർവ്വഹണ കാര്യങ്ങൾ ചെയ്യാനുള്ള അധികാരം ദേവസ്വം മാനേജർക്കാണ്.

ദേവസ്വം ബോർഡ് നിയമപ്രകാരം മൂന്ന് വർഷത്തിലൊരിക്കൽ മാനേജരെ സ്ഥലം മാറ്റേണ്ടതാണ്. എന്നാൽ 2005 മുതൽ മാടായിക്കാവിലെ ക്ഷേത്രം മാനേജർ ക്ഷേത്രത്തിലെ ദൈനംദിന ഭരണം സ്വന്തം സാമ്രാജ്യം പോലെ കൊണ്ടു നടക്കുകയാണ്. കഴിഞ്ഞ തവണ പിണറായി സർക്കാർ അധികാരത്തിലേറിയപ്പൊൾ ദേവസ്വം ബോർഡ് ഇദ്ദേഹത്തെ തൽസ്ഥാനത്തുനിന്നും മാറ്റുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും നടപ്പിലായില്ല. രാഷ്ട്രീയ പ്രീണനമാണ് ഇതിനു കാരണമെന്നാണ് ഉയർന്നു വന്നിട്ടുള്ള ആക്ഷേപം.

ഇതോടൊപ്പം ദേവസ്വം ബോർഡ് സ്ഥിരം വാച്ചുമനായ വ്യക്തിയും കഴിഞ്ഞ പത്തു വർഷമായി ഒരേ സ്ഥാനത്തു തന്നെ തുടരുകയാണ്. ഇദ്ദേഹത്തിനും ദേവസ്വം ബോർഡ് നിയമ പ്രകാരമുള്ള സ്ഥലമാറ്റം ഇതു വരെ നടന്നിട്ടില്ല.എന്നാൽ ദേവസ്വം ഓഫിസ് വഴിപാട് ഓഫിസിൽ ജോലി ചെയ്യുന്ന എൽ.ഡി ക്‌ളർക്കുമാർക്കും മറ്റു ജീവനക്കാർക്കും മൂന്ന് വർഷത്തിലൊരിക്കൽ കൃത്യമായി സ്ഥലം മാറ്റം നടക്കുന്നുമുണ്ട്. ക്ഷേത്ര ഭരണതലത്തിലെ സർവതലസ്പർശിയായ കാര്യങ്ങളും ചെയ്യുന്നത് മാനേജരാണ്.

ക്ഷേത്രത്തിൽ അവകാശമുള്ള പി ടാരൻ സമുദായക്കാരനാണ് മാനേജർ. ക്ഷേത്രത്തിന് ചുറ്റുവട്ടത്ത് തന്നെയാണ് ഇദ്ദേഹത്തിന്റെയും വാച്ച്മാന്റെയും താമസം. സ്ഥിരമായി ഒരു തസ്തികയിൽ ഒരിടത്ത് ഒരാൾ തന്നെയിരിക്കുന്നത് അഴിമതിയും കെടുകാര്യസ്ഥതയും വളർത്തുമെന്ന് ക്ഷേത്രത്തിന്റെ മുൻ അനുഭവങ്ങളിൽ നിന്നും തെളിഞ്ഞതാണ്. എന്നാൽ ദേവസ്വം ബോർഡ് ഈക്കാര്യത്തിൽ നടപടിയെടുക്കുന്നില്ലെന്നാണ് വിശ്വാസികളുടെ പരാതി.

ക്ഷേത്രത്തിൽ നടക്കുന്ന കരാർ നിയമനങ്ങളെ കുറിച്ച് വ്യാപകമായ പരാതിയാണ് ഇതിനിടെയിൽ ഉയർന്നിരിക്കുന്നത്.2005 ആഗ്‌സത് അഞ്ചാം തീയതി ലഭിച്ച വിവരാവകാശ നിയമപ്രകാരം സൈനി കജോലിയിൽ നിന്നും വിരമിച്ചവരെ മാത്രമേ സെക്യുരിറ്റി ജോലിക്കായി നിയോഗിക്കാൻ പാടുള്ളുവെന്ന ചട്ടമുണ്ടെന്ന് ദേവസ്വം എക്‌സിക്യുട്ടീവ് ഓഫിസർ കെ.പി ചന്ദ്രാംഗനെന്നയാൾ നൽകിയ അപേക്ഷയിൽ അറിയിച്ചിട്ടുണ്ട്.

എന്നാൽ ഇതു മറികടന്നു കൊണ്ടാണ് ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാർക്ക് കരാർ നിയമനം നൽകിയതെന്നാണ് ആക്ഷേപം. ക്ഷേത്രം മാനേജരുടെ ഇഷ്ട ജനങ്ങൾക്കാണ് മാനദണ്ഡം ലംഘിച്ച് നിയമനം നൽകിയതെന്ന ആരോപണമുയരുമ്പോഴും നടപടിയെടുക്കാൻ ദേവസ്വം അധികൃതർ തയ്യാറാവുന്നില്ലെന്നാണ് ഒരു വിഭാഗമാളുകൾ ആരോപണമുന്നയിക്കുന്നത്.