ഭോപ്പാൽ : ‌സർക്കാർ ജോലികൾ സംസ്ഥാനത്തെ ജനങ്ങൾക്ക് മാത്രമായി നീക്കിവയ്ക്കാൻ സർക്കാർ തീരുമാനിച്ചതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. മധ്യപ്രദേശ് പൗരന്മാർക്ക് സർക്കാർ ജോലികൾ സംവരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമപരമായ മാറ്റങ്ങൾ ഉടൻ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.സർക്കാർ ജോലികളിൽ സംസ്ഥാനത്തെ യുവജനങ്ങൾക്ക് പ്രാധാന്യം നൽകുമെന്ന് മൂന്ന് ദിവസം മുമ്പ് മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം.

"മധ്യപ്രദേശിലെ യുവാക്കൾക്ക് സർക്കാർ ജോലികൾ നൽകുമെന്ന് സംസ്ഥാന സർക്കാർ സുപ്രധാന തീരുമാനമെടുത്തു. ഇതിന് ആവശ്യമായ നിയമപരമായ വ്യവസ്ഥകൾ ഞങ്ങൾ തയ്യാറാക്കുന്നുണ്ട്. മധ്യപ്രദേശിലെ വിഭവങ്ങൾ സംസ്ഥാനത്തെ കുട്ടികൾക്കുള്ളതാണ്," ചൗഹാൻ വീഡിയോ പ്രസ്താവനയിൽ പറഞ്ഞു. ഇതിനായി ഏകീകൃതമായ ഡാ റ്റബേസ് സംവിധാനം നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. "സംസ്ഥാനത്തുള്ളവരുടെ ഏകീകൃത ഡേറ്റാബേസ് ഉണ്ടാക്കും. ഇതു നിലവിൽ വന്നാൽ വ്യത്യസ്ത പദ്ധതികളിൽ പ്രത്യേകമായി രജിസ്റ്റർ ചെയ്യേണ്ട ആവശ്യം ഇല്ലാതാവും." ചൗഹാൻ വിശദീകരിച്ചു.

"സർക്കാർ ജോലികളിൽ ഇനി മധ്യപ്രദേശിലെ യുവതയ്ക്കായിരിക്കും മുൻഗണന. തൊഴിലവസരങ്ങൾ കുറഞ്ഞ് വരുമ്പോൾ സംസ്ഥാനത്തെ യുവതയെകുറിച്ച് ഉത്കണ്ഠയുണ്ടാവേണ്ടത് സർക്കാരിന്റെ കടമയാണ്." ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. പത്താം ക്ലാസ്സിന്റെയും പന്ത്രണ്ടാം ക്ലാസ്സിന്റെയും മാർക്ക് ഷീറ്റിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ യുവതയ്ക്ക് തൊഴിലവസരങ്ങൾ ഉറപ്പു നൽകുന്ന സംവിധാനം നിലവിൽ വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സർക്കാർ ജോലികളിൽ നാട്ടുകാർക്ക് മുൻഗണന നൽകുമെന്ന് ചൗഹാൻ നേരത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞിരുന്നു. 10, 12 ക്ലാസുകളിലെ മാർക്ക്ഷീറ്റുകളുടെ അടിസ്ഥാനത്തിൽ യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കുന്നതിന് ഒരു സംവിധാനം തങ്ങളുടെ സർക്കാർ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.