ഭോപ്പാൽ: ഹനുമാന്റെ വാൽ എന്തുകൊണ്ട് തീപിടിച്ച് കരിഞ്ഞില്ല, പുഷ്പക വിമാനം പറന്നതെങ്ങിനെ എന്നതടക്കമുള്ള വസ്തുതകൾ പഠിപ്പിക്കാനൊരുങ്ങി മധ്യപ്രദേശിലെ
സർവ്വകലാശാല.ഭോജ് ഓപ്പൺ സർവ്വകലാശാലയാണ് രാമചരിത മാനസിൽ ഡിപ്ലോമ കോഴ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ഈ കോഴ്‌സ് ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.2021-2022 അക്കാദമിക വർഷത്തേക്കാണ് പുതിയ ഡിപ്ലോമ കോഴ്‌സ് പ്രഖ്യാപിച്ചിട്ടുള്ളത്.

രാമചരിത മാനസത്തിലെ ശാസ്ത്ര ജ്ഞാനവും സാമൂഹിക ഉദ്ധാരണവും എന്ന പേരിലാണ് കോഴ്‌സ് പ്രഖ്യാപിച്ചിട്ടുള്ളത്. രാമചരിതമാനസത്തിലെ പദ്യങ്ങളെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, പരിസ്ഥിതി ശാസ്ത്രം എന്നിവയുമായി ബന്ധപ്പെടുത്തി വിശദീകരിക്കുന്നതാണ് കോഴ്‌സ്. രാമചരിത മാനസവും ഫിസിക്‌സും, രാമചരിത മാനസവും ബയോളജിയും രാമചരിത മാനസവും കെമിസ്ട്രിയും രാമചരിത മാനസവും പരിസ്ഥിതി ശാസ്ത്രവും എന്നീ നാല് വിഷയമാണ് കോഴ്‌സിലുള്ളത്. രാവൺ, പുഷ്പക വിമാനം, ലങ്ക ദഹിപ്പിച്ചിട്ടും ഹനുമാന്റെ വാൽ കത്തി നശിക്കാത്തത് എന്നിവയ്‌ക്കെല്ലാമുള്ള ശാസ്ത്രീയ മറുപടി കോഴ്‌സിലൂടെ നൽകാനാണ് ശ്രമം എന്നാണ് കോഴ്‌സിന്റെ വിശദാംശങ്ങളിൽ പറയുന്നത്.

രാമചരിത മാനസത്തിന്റെ ശാസ്ത്രീയ വശം വിശദമാക്കുന്നതിനായാണ് പുതിയ കരിക്കുലത്തിന്റെ ഭാഗമായി കോഴ്‌സ് ഉൾപ്പെടുത്തിയിരിക്കുന്നത്. 12ാംക്ലാസ് കഴിഞ്ഞവർക്ക് കോഴ്‌സിന് അപേക്ഷിക്കാം. ഒരുവർഷത്തെ കോഴ്‌സിന് ഇതിനോടകം 50പേർ പ്രവേശനം നേടിയിട്ടുണ്ട്. മാർച്ച് 31 വരെയാണ് അപേക്ഷ സ്വീകരിക്കുന്നതെന്നും ദേശീയമാധ്യമത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.