കാസർകോഡ്: മൂന്ന് യുവാക്കൾ പീഡിപ്പിച്ചതായി പരാതി നൽകിയ സ്‌കൂൾ വിദ്യാർത്ഥിനിയെ കൗൺസിലിംഗിന് വിധയമാക്കിയപ്പോൾ പുറത്തു വന്നത് മറ്റൊരു പീഡനം. താൻ മുമ്പും പീഡനത്തിന് ഇരയായതായി ആണ് പുതിയ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മദ്രസ അദ്ധ്യാപകനായ അശ്‌റഫിനെ (41) കാസർകോട് വനിതാ പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യ പരാതിയിൽ ഒരാൾ അറസ്റ്റിലായിരുന്നു.

കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ 10-ാം ക്ലാസ് വിദ്യാർത്ഥിനിയാണ് പരാതിക്കാരി. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട മൂന്ന് യുവാക്കൾ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു ആദ്യ പരാതി. പെൺകുട്ടിയുടെ മാനസികാവസ്ഥയിൽ സംശയം തോന്നി സ്‌കൂൾ അദ്ധ്യാപിക നടത്തിയ കൗൺസിലിങ്ങിലൂടെയാണ് പീഡിപ്പിച്ചെന്ന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് സ്‌കൂൾ അധികൃതർ ചൈൽഡ് ലൈനിന് വിവരം അറിയിക്കുകയായിരുന്നു.

ചൈൽഡ് ലൈൻ അധികൃതർ പൊലീസിന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോക്‌സോ വകുപ്പുകൾ ചുമത്തി യുവാക്കൾക്കെതിരെ കേസെടുകുകയും ഒരാളെ പിടികൂടുകയും ചെയ്തത്. ഇതിനിടെയാണ് പെൺകുട്ടിയുടെ പുതിയ പരാതി. മദ്രസയിൽ അഞ്ചാം തരത്തിൽ പഠിക്കുന്ന സമയത്ത് മദ്രസ അദ്ധ്യാപകനായിരുന്ന അശ്‌റഫ് പീഡിപ്പിച്ചെന്നാണ് പരാതി. തുടർന്ന് പൊലീസ് പോക്‌സോ വകുപ്പുകൾ പ്രകാരം കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.