ചെന്നൈ: കോവിഡ് രണ്ടാം തരംഗത്തിനിടെ രാഷ്ട്രീയ ജാഥകൾ അനുവദിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. തിരഞ്ഞെടുപ്പ് കമ്മീഷനാണ് കോവിഡ് രണ്ടാം തരംഗത്തിന്റെ ഉത്തരവാദി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്നും ചീഫ് ജസ്റ്റിസ് സൻജിബ് ബാനർജി അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു.

കോവിഡ് വ്യാപനം തടയാൻ മാർഗ്ഗങ്ങൾ സ്വീകരിച്ചിരുന്നെന്ന് കമ്മീഷന്റെ വിശദീകരിച്ചപ്പോൾ റാലികൾ അരങ്ങേറിയപ്പോൾ നിങ്ങൾ അന്യഗ്രഹത്തിലായിരുന്നോ എന്നായിരുന്നു കോടതിയുടെ ചോദ്യം.

കോവിഡ് -19 പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായ പദ്ധതി തയ്യാറാക്കിയില്ലെങ്കിൽ മെയ് രണ്ടിന് നടക്കുന്ന വോട്ടെണ്ണൽ തടയേണ്ടി വരും. പാതുജനാരോഗ്യമാണ് ഏറ്റവും പ്രധാനമെന്നും ഭരണകർത്താക്കളെ തന്നെ ഇത് ഓർമ്മിപ്പിക്കേണ്ടിവരുന്നത് ഖേദകരമാണെന്നും കോടതി പറഞ്ഞു. 'ഒരു പൗരൻ അതിജീവിക്കുമ്പോൾ മാത്രമേ ജനാധിപത്യ റിപ്പബ്ലിക്ക് ഉറപ്പ് നൽകുന്ന അവകാശങ്ങൾ ആസ്വദിക്കാൻ കഴിയൂ. ഇപ്പോൾ സ്ഥിതി നിലനിൽപ്പും സംരക്ഷണവുമാണ്. ബാക്കി എല്ലാം അതുകഴിഞ്ഞേ വരൂ' ഹൈക്കോടതി പറഞ്ഞു.

വോട്ടെണ്ണൽ ദിനത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ആരോഗ്യ സെക്രട്ടറിയുമായി കൂടിയാലോചിച്ച് ഈ മാസം 30-ന് മുമ്പ് റിപ്പോർട്ട് നൽകാനും തമിഴ്‌നാട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് കോടതി ആവശ്യപ്പെട്ടു.