പൂണെ: കോവിഡ് പോസിറ്റിവിറ്റി കൂടുതലായ പതിനെട്ട് ജില്ലകളിൽ ഹോം ക്വാറന്റൈൻ സംവിധാനം നിർത്തലാക്കാനൊരുങ്ങി മഹാരാഷ്ട്ര. സംസ്ഥാനത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്കിനേക്കാളും ഉയർന്ന നിരക്കുള്ള ജില്ലകളിലാണ് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കുന്നത്.

ഈ ജില്ലകളിലെ എല്ലാ കോവിഡ് രോഗികളേയും കോവിഡ് കെയർ സെന്ററുകളിൽ അഡ്‌മിറ്റ് ചെയ്യുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് തോപ്പെ വിശദമാക്കി.

റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്താൻ ആശവർക്കർമാരെ പരിശീലനം നൽകുന്നതടക്കമുള്ള പ്രവർത്തനമാണ് ഇവിടെ പുരോഗമിക്കുന്നത്.

36 ജില്ലകളിൽ സറ്റാര, സിന്ധുദുർഗ്, രത്‌നഗിരി,ഒസ്മാനാബാദ്, ബീഡ്, റായ്ഗഡ്, പൂണെ, ഹിംഗോളി, അകോല, അമരാവതി, കോലപൂർ, താനെ, സംഗാലി, ഗഡിചിരോലി, വർധ, നാസിക്, അഹമദ് നഗർ, ലാതൂർ എന്നീ ജില്ലകളിലാണ് കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് നിൽക്കുന്നത്.

ഈ ജില്ലകളിലെല്ലാം തന്നെ കൂടുതൽ കോവിഡ് കെയർ കേന്ദ്രങ്ങൾ നിർമ്മിക്കാൻ ആരോഗ്യ മന്ത്രി കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ചെറിയ ലക്ഷണവും ലക്ഷണങ്ങളില്ലാതെ പോസിറ്റീവായവരേയും സാധാരണഗതിയിൽ ഹോം ഐസൊലേഷനിൽ കഴിയാൻ നിർദ്ദേശിക്കുകയായിരുന്നു ഇതുവരെ ചെയ്തിരുന്നത്.

327000 കോവിഡ് പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. കോവിഡ് മുക്തി നേടുന്നവരുടെ നിരക്ക് 93 ശതമാനമായി ഉയർന്നതാണ് മഹാരാഷ്ട്രയ്ക്ക് ആശ്വാസമായുള്ളത്.