മുംബൈ: മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വാഹനം തടയാൻ ശ്രമിച്ച പൊലീസുകാരനെ ഇടിച്ചിട്ടും നിർത്താതെ കാർ ഡ്രൈവർ. വാഹനത്തിന്റെ ബോണറ്റിലേക്ക് വീണ പൊലീസുകാരനെ ഒരു കിലോമീറ്റർ ദൂരം വലിച്ചിഴച്ച ശേഷമാണ് കാർ നിർത്തിയത്. മഹാരാഷ്ട്രയിലെ പുനെയിലാണ് സംഭവം. കോൺസ്റ്റബിൾ അബാസാഹേബ് സാവന്തിനാണ് ദുരനുഭവം ഉണ്ടായത്. സംഭവത്തിൽ കാർ ഡ്രൈവറെ അറസ്റ്റ് ചെയ്തു. പൊലീസുകാരന് കാലിന് പരിക്കേറ്റിട്ടുണ്ട്.

കോവിഡിന്റെ പശ്ചാത്തലത്തിൽ മാസ്‌ക് ധരിക്കാതെ രണ്ടുപേർ കാറിൽ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ വാഹനം തടഞ്ഞുനിർത്താൻ ശ്രമിച്ച കോൺസ്റ്റബിളിനെയും വലിച്ചിഴച്ചു കൊണ്ടാണ് കാർ ഒരു കിലോമീറ്റർ ദൂരം സഞ്ചരിച്ചത്. സംഭവത്തിൽ യുവരാജ് ഹനുവന്തയാണ് അറസ്റ്റിലായത്.വ്യാഴാഴ്ച വൈകീട്ടാണ് അബാസാഹേബ് സാവന്തിന് ദുരനുഭവം ഉണ്ടായത്. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിന് വേണ്ടി പരിശോധന നടത്തുന്നതിനിടെയാണ് സംഭവം ഉണ്ടായത്.

മാസ്‌ക് ധരിക്കാതെ വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സാവന്തും സഹപ്രവർത്തകനും വാഹനം നിർത്താൻ ആവശ്യപ്പെട്ടു. നിർത്തുന്നതിന് പകരം കാറിന്റെ വേഗത കൂട്ടി രക്ഷപ്പെടാൻ ശ്രമിച്ചു. ഈസമയത്ത് കാറിന്റെ മുന്നിൽ വന്ന സാവന്തിനെ വാഹനം ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ബോണറ്റിൽ വീണ സാവന്ത് , വീഴാതിരിക്കാൻ അള്ളിപ്പിടിച്ച് കിടന്നു. സാവന്തിനെ വലിച്ചിഴച്ച് ഒരു കിലോമീറ്റർ ദൂരം സഞ്ചരിച്ച കാർ വഴിയാത്രക്കാർ തടഞ്ഞുനിർത്തി. കൊലപാതകശ്രമത്തിനും സർക്കാർ ഉദ്യോഗസ്ഥന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും വിവിധ വകുപ്പുകൾ അനുസരിച്ചാണ് കാർ ഡ്രൈവർക്കെതിരെ കേസെടുത്തത്.