മുംബൈ: മഹാരാഷ്ട്രയിൽ ഈ മാസം മുതൽ സ്കൂളുകൾ തുറക്കുന്നതിന് സർക്കാർ ആലോചിക്കുന്നു. ഈ മാസം 23 മുതൽ ഒമ്പത് മുതലുള്ള ക്ലാസ്സുകൾ ആരംഭിക്കുന്നതിനാണ് സർക്കാർ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച നിർ​ദ്ദേശം വിദ്യാഭ്യാസ വകുപ്പ് സർക്കാരിന് മുന്നിൽ വെച്ചതായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വർഷ ഗെയ്ക്ക്‌വാദ് അറിയിച്ചു.

ഒമ്പത്, 10, 11, 12 ക്ലാസ്സുകൾ ആരംഭിക്കുന്നതാണ് പരിഗണിക്കുന്നത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടത്തുന്ന 10, 12 ക്ലാസ്സുകളിലെ പരീക്ഷകൾ മെയ് മാസത്തിൽ നടത്തുന്നതും പരിഗണിക്കുന്നതായി വർഷ ഗെയ്ക്ക്‌വാദ് സൂചിപ്പിച്ചു. മഹാരാഷ്ട്ര എസ്എസ് സി, ഹയർ സെക്കൻഡറി പരീക്ഷകൾ മെയ് മാസത്തിന് മുമ്പ് നടക്കാനിടയില്ല. 10, 12 ക്ലാസ്സുകളിലെ പരീക്ഷകൾ മാറ്റുന്നത് സംബന്ധിച്ച് ഗുജറാത്ത്, ആന്ധ്ര ബോർഡുകളുടെ തീരുമാനം അനുസരിച്ചായിരിക്കും അന്തിമ തീരുമാനം എടുക്കുക.

ക്ലാസ്സുകൾ നഷ്ടമായതിനെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ എസ്എസ്എൽസി, എച്ച്എഎസ് സി പരീക്ഷകളുടെ സിലബസ് 25 ശതമാനം കുറച്ചു. ഓൺലൈൻ ക്ലാസുകൾ നിലവിൽ നടക്കുന്നുണ്ട്. സ്‌കൂളുകൾ വീണ്ടും തുറക്കുമ്പോൾ, പ്രത്യേകിച്ചും മുതിർന്ന വിദ്യാർത്ഥികളുടെ ക്ലാസ്സുകൾക്ക് ഊന്നൽ നൽകുന്നത് ബോർഡ് പരീക്ഷകൾ കണക്കിലെടുത്താണെന്ന് മന്ത്രി അറിയിച്ചു.

തമിഴ്‌നാട്ടിൽ സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് ഈ മാസം ഒമ്പതിന് തീരുമാനം എടുക്കും. ഇതിനായി സ്‌കൂൾ മേധാവിമാർ, രക്ഷിതാക്കൾ അടക്കമുള്ളവരുടെ യോഗം സർക്കാർ വിളിച്ചു. നവംബർ 16 ന് സ്‌കൂളുകളും കോളജുകളും തുറക്കാനാണ് തമിഴ്‌നാട് സർക്കാർ ആലോചിക്കുന്നത്. പ്രാരംഭ ഘട്ടത്തിൽ ഒമ്പതു മുതലുള്ള ക്ലാസ്സുകളാകും തുടങ്ങുക.