മുംബൈ: സംസ്ഥാനത്തെ ആരാധനാലയങ്ങൾ തിങ്കളാഴ്‌ച്ച മുതൽ ഭക്തർക്കായി തുറന്ന് നൽകുമെന്ന് മഹാരാഷ്ട്ര സർക്കാർ. ആരാധനാലയങ്ങളിൽ പാലിക്കേണ്ട കോവിഡ് സുരക്ഷ മുൻകരുതലുകൾ ഉടൻ പ്രസിദ്ധപ്പെടുത്തുമെന്നും സർക്കാർ അറിയിച്ചു. ആരാധാനാലയങ്ങൾ ഉടൻ തുറക്കുമെന്ന് ഉദ്ധവ് താക്കറെ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. കൂടാതെ, ദീപാവലിക്കു ശേഷം സ്‌കൂളുകൾ തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് സ്കൂളുകളിൽ ക്ലാസ് ആരംഭിക്കുക.

കോവിഡിന്റെ പശ്ചാത്തലത്തിൽ മാർച്ച് മാസം മുതൽ മഹാരാഷ്ട്രയിൽ ആരാധനാലയങ്ങൾ അടഞ്ഞുകിടക്കുകയാണ്. എന്നാൽ ആരാധനാലയങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമായ ബിജെപി. രംഗത്തെത്തിയിരുന്നു. ഈ ആവശ്യം ഉന്നയിച്ച് പ്രചരണവും നടത്തി. ഗവർണർ ഭഗത് സിങ് കോഷിയാരിയും പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു.