തലശേരി: കേരളത്തിന് കനത്ത തിരിച്ചടി നൽകി കൊണ്ട് മാഹിയിൽ മദ്യത്തിന് ഏർപ്പെടുത്തിയ അധിക നികുതി പുതുച്ചേരി സർക്കാർ പിൻവലിച്ചു. കഴിഞ്ഞ ദിവസമാണ് മദ്യത്തിന്റെ വില സാധാരണ നിലയിലാക്കിയത് ഇനി മുതൽ പഴയതുപോലെ എം.ആർ.പി നിരക്കിൽ തന്നെ പുതുച്ചേരി സംസ്ഥാനത്ത് മദ്യം ഉപഭോക്താക്കൾക്ക് 'ലഭ്യമാകും.

ഇതോടെ ഞാട്ടടുത്ത കേരളത്തിലെ മദ്യവിലയുമായി വലിയ അന്തരമാണ് മാഹിയിലുണ്ടാക്കാൻ പോകുന്നത്. കണ്ണുരിനും കോഴിക്കോടിനും മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന മാഹി, മുലക്കടവ്, പന്തക്കൽ, പുന്നോൽ, കോപ്പാലം ഭാഗങ്ങൾ ഉൾപ്പെടുന്ന മയ്യഴിയിലേക്ക് മദ്യപന്മാരുടെ ഒഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നേരത്തെ കോവിഡ് സെസ് ഏർപ്പെടുത്തി കേരളത്തിലെ മദ്യ നിരക്കുമായി മാഹിയിലെ മദ്യനിരക്ക് ഏകീകരിച്ചിരുന്നു. ഇതു മാഹിയിലെ ബാറുകളിലേക്കുള്ള ഒഴുക്ക് കുറച്ചിരുന്നു. മാഹിയിൽ നിന്നും ഊടുവഴികളിലൂടെ കേരളത്തിലേക്കുള്ള മദ്യക്കടത്തും കുറച്ചു.

പുതുച്ചേരി സർക്കാർ അധിക നികുതി കുറച്ചതോടെ വിലയിൽ വലിയ അന്തരമുണ്ടാവുകയും കേരളത്തിലേക്കുള്ള മദ്യക്കടത്ത് തുടരുകയുമെന്ന ആശങ്ക ശക്തമാണ്. മദ്യത്തിന്റെയും ലോട്ടറിയുടെയും വരുമാനം കൊണ്ട് പിടിച്ചു നിൽക്കുന്ന കേരളത്തിനെ സംബന്ധിച്ച് വരുമാന കുറവ് ഇനി താങ്ങാൻ കഴിയാത്ത കാര്യമാണ്. എന്നാൽ നേരത്തെ അധിക നികുതി നൽകി മാഹിയിലെ ബാറുകൾ വാങ്ങിയ മദ്യം എന്തു ചെയ്യുമെന്ന ചോദ്യവും ബാക്കി നിൽക്കുന്നുണ്ട്. ഈ വിഷയത്തിൽ പുതുച്ചേരി സർക്കാർ ഇനിയും പ്രതികരിച്ചിട്ടില്ലെന്ന് ബാർ ഉടമകൾ പറഞ്ഞു.

ഈ വിഷയം ആലോചിക്കുന്നതിനായി മദ്യ വ്യാപാരികൾ യോഗം ചേർന്നിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയിൽ അൽപ്പം അയവ് വന്നെങ്കിലും പുതുച്ചേരി സർക്കാർ മദ്യവില കൂട്ടിയത് ബാറുകളിൽ കച്ചവടം കുറച്ചിരുന്നു. ഇവരുടെ ആവശ്യപ്രകാരമാണ് പുതുച്ചേരി സർക്കാർ മദ്യത്തിന് ഏർപ്പെടുത്തിയ അധിക നികുതി പിൻവലിച്ചത്.