തലശേരി: തലശേരി - മാഹി ദേശീയപാതയിൽ രാത്രി കാലങ്ങളിൽ ഇന്ധനം നിറയ്ക്കാനെത്തുന്ന വാഹനങ്ങളുടെ തിരക്ക് കാരണം ഗതാഗത സ്തംഭനം പതിവാകുന്നു. പകൽ സമയത്തെ ഗതാഗത കുരുക്കിന് പുറമേ രാത്രിയിലുണ്ടാക്കുന്ന വാഹനങ്ങളുടെ തിക്കും തിരക്കും പെട്രോൾ പമ്പുകൾക്ക് സമീപമുള്ള റോഡുകളിൽ നിന്നും ഒഴിവാക്കാൻ പൊലിസ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.

തൊട്ടടുത്ത കേരളത്തെ അപേക്ഷിച്ചു മാഹിയിൽ പെട്രോൾ-ഡീസൽ വില വർധനവിൽ കുറവുള്ളതു കാരണമാണ് മാഹിയിലേക്ക് വാഹനങ്ങളുടെ കുത്തൊഴുക്കുണ്ടാകുന്നത്. ഇന്ധനം നിറയ്ക്കാനായി മാഹിയിലുടെ പോകുന്ന വാഹനങ്ങൾ കൂടുതൽ നേരം പമ്പുകളിലും റോഡ് പരിസരങ്ങളിലും നിർത്തിയിടുന്നതാണ് ഗതാഗതകുരുക്കാനും സ്തംഭനത്തിനുമിടയാക്കുന്നത്- ശനി, ഞായർ അവധി ദിനങ്ങളിൽ മണിക്കൂറുകളുടെ ഗതാഗത കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത് ഇതുകാരണം ജോലി കഴിഞ്ഞു മടങ്ങുന്ന സ്ത്രി യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് കണക്ഷൻ ബസ് കിട്ടാതെ ദുരിതമനുഭവിക്കുകയാണ്.

കണ്ണുർ വിമാനതാവളത്തിലേക്ക് വരുന്നവരും ആംബുലസ് ഉൾപ്പെടെയുള്ള അത്യാവശ്യ സർവീസുകളും മാഹിദേശിയ പാതയിൽ മണിക്കൂറുകളോളമാണ് കുരുക്കിൽപ്പെടുന്നത്.ഇന്ധനം നിറയ്ക്കുന്ന ഇതര സംസ്ഥാനങ്ങളിലെയും ദീർഘദൂര ലോറികളിലെയും ചില ഡ്രൈവർമാർ ഇവിടെ നിന്നും മദ്യം വാങ്ങാനായി റോഡരികിൽ ചരക്കു ലോറികൾ നിർത്തിയിടുന്നതു കാരണം കാൽനടയാത്ര പോലും അസാധ്യമായിരിക്കുകയാണ്.

തലശേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ മുണ്ടോ ക്ക് വഴി ബുൾവാഡ് റോഡിലൂടെ മഞ്ചക്കൽ - മാഹി വഴി അഴിയുർ ചുങ്കം വഴി കടത്തിവിടണമെന്ന് നേരത്തെ ആവശ്യമുയർന്നിരുന്നു എന്നാൽ ഈ ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല.