ന്യൂമാഹി : ട്രെയിൻ മാർഗവും ബസ് മാർഗവും മദ്യകടത്ത് നടത്തുന്നതിന് പുറമേ ഹൈസ്പീഡ് തോണിയിലും മയ്യഴിയിലേക്ക് മദ്യം കടത്തുന്നു. മംഗളൂരിൽ നിന്നാണ് ചില രാഷ്ട്രീയ ക്വട്ടേഷൻ സംഘങ്ങളുടെ നേതൃത്വത്തിൽ മയ്യഴിയിലേക്ക് മദ്യം കടത്തുത്തത്. അഞ്ച് മണിക്കൂർ കൊണ്ട് മംഗ്‌ളൂരിൽ നിന്നും മയ്യഴിയിലേക് മദ്യമെത്തിക്കാനാവുമെന്നതിനാൽ ഇതിനായി തലശേരി താലൂക്കിലെ വൻ രാഷ്ട്രീയ ക്വട്ടേഷൻ സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. തീരദേശ പൊലിസിന്റെ കണ്ണ് വെട്ടിച്ച് രാത്രികാലങ്ങളിലാണ് ഇവരുടെ മദ്യക്കടത്ത്.

കെയ്‌സ് കണക്കിന് കർണ്ണാടക മദ്യമാണ് മയ്യഴിയിലേക്ക് ഒഴുകിയെത്തുന്നത്. ഒരു കെയ്‌സ് മദ്യം വിറ്റാൽ പന്ത്രണ്ടായിരം രൂപയെങ്കിലും കടത്തുകാർക്ക് ലാഭം കിട്ടും. 300 രൂപയുടെ മദ്യം 1500 രൂപക്കാണ് ഇവർ വിൽക്കുന്നത്. ഇതിനായി കണ്ണൂർ - മയ്യഴി പ്രദേശങ്ങളിൽ പ്രത്യേക നെറ്റ് വർക്ക് തന്നെ പ്രവർത്തിക്കുന്നുണ്ട്.

ലോക്ഡൗണിനെത്തുടർന്ന് മയ്യഴിയിലെ 63 മദ്യഷാപ്പുകളും പൂട്ടി സീൽ ചെയ്‌തെങ്കിലും, മയ്യഴിയിൽ മാത്രം വിൽപ്പനയുള്ള മദ്യങ്ങൾ സുലഭമായി കരിഞ്ചന്തയിൽ കിട്ടുന്നത് അധികൃതർക്ക് തലവേദനയായിട്ടുണ്ട്. എം.എച്ച്, കൊറിയൻ നെപ്പോളിയൻ, ഗ്രീൻ ഡോൺ തുടങ്ങിയ ബ്രാന്റുകളാണ് കെയ്‌സ് കണക്കിന് വിറ്റഴിക്കുന്നത്. 280 രൂപ വിലയുള്ള മദ്യം 900 രൂപയ്ക്കാണ് വിറ്റഴിക്കുന്നത്. പന്തക്കൽ മേഖലയിലാണ് ഇത് പ്രധാനമായും വിൽക്കുന്നത്.

കഴിഞ്ഞ ലോക് ഡൗൺ കാലത്ത് ഇത്തരത്തിൽ പുറം വിൽപ്പന നടത്തിയ മദ്യഷാപ്പുകൾക്കെതിരെ അധികൃതർ നടപടിയെടുത്തിരുന്നു. ഒരു ഷോപ്പ് സസ്പന്റ് ചെയ്യുകയും, മറ്റൊരു ഷോപ്പിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ തവണ മെയിൻ റോഡിലെ ഒരു ഷോപ്പിന്റെ പിൻഭാഗത്തെ ചുമര് തുരന്ന്, മദ്യം കടത്തിയ സംഭവം പോലുമുണ്ടായിട്ടുണ്ട്. അതിനിടെ, അനധികൃത മദ്യക്കടത്തിന് ചില ഉദ്യോഗസ്ഥരുടെ ഒത്താശയുമുണ്ടെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ചില മദ്യഷോപ്പിലെ ജീവനക്കാർ തന്നെയാണ് മറിച്ച് വിൽപ്പന നടത്തുന്നതെന്ന് നാട്ടുകാർ പറയുന്നു.

ഇത്തരത്തിൽ അനധികൃത മദ്യവിൽപ്പന നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, ഇത്തരം കേസുകളിൽ സംഘടന ഇടപെടില്ലെന്നും ലിക്കർ അസോസിയേഷൻ ഭാരവാഹികൾ അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇതിനിടെ മയ്യഴിയിലെ ചില വീടുകൾ കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമ്മാണം തകൃതിയായി നടക്കുന്നുവെന്ന പരാതി ശക്തമാണ്.

തെങ്ങിൻ പൂക്കുല, മുന്തിരി ,ജാംബക്ക, പഴം, കശുമാങ്ങ, പച്ചക്കറികൾ തുടങ്ങിയവ ഉപയോഗിച്ചാണ് ഇവ നിർമ്മിക്കുന്നത്. കുക്കറിന്റെ അടപ്പ് മാറ്റി, ഏ.സി.യിൽ ഉപയോഗിക്കുന്ന കോപ്പർ പൈപ്പ് ഘടിപ്പിച്ചാണ് ചാരായം വാറ്റിയെടുക്കുന്നത്. 600 രൂപ മുടക്കിയാൽ രണ്ടര ലിറ്റർ ചാരായം കിട്ടും. ഒരു ലിറ്ററിന് കോവിഡിന് മുമ്പ് 700 രൂപയായിരുന്നുവെങ്കിൽ, അതിപ്പോൾ 1700 രൂപയായിട്ടുണ്ട്.ഇതിന് ആവശ്യക്കാരും വർദ്ധിച്ചിട്ടുണ്ട്.