കൊൽക്കത്ത: പ്രധാനമന്ത്രിയെ വിമർശിക്കുന്നത് രാജ്യദ്രോഹമല്ലെന്ന സുപ്രീം കോടതി പരാമർശത്തിൽ പ്രതികരണവുമായി തൃണമൂൽ എംപി മഹുവ മൊയ്ത്ര. തിര മാറിയടിക്കാൻ തുടങ്ങിയിട്ടുണ്ടെന്നാണ് മഹുവ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം. 'തിര മാറിയടിക്കാൻ തുടങ്ങിയിട്ടുണ്ട്. മാധ്യമപ്രവർത്തകൻ വിനോദ് ദുവെയ്ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം സുപ്രീം കോടതി റദ്ദാക്കി,' മഹുവ ട്വിറ്ററിലെഴുതി.

ജൂൺ മൂന്നിനാണ് മാധ്യമ പ്രവർത്തകൻ വിനോദ് ദുവെയ്ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസ് സുപ്രീം കോടതി റദ്ദാക്കിയത്. പ്രധാനമന്ത്രിയെ വിമർശിക്കുന്നത് രാജ്യദ്രോഹമല്ലെന്ന് കേസ് റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി അറിയിക്കുകയും ചെയ്തിരുന്നു. 1962ലെ ഉത്തരവ് ചൂണ്ടിക്കാട്ടിയ കോടതി ഈ വിധിപ്രകാരം എല്ലാ മാധ്യമപ്രവർത്തകർക്കും രാജ്യദ്രോഹം ഉൾപ്പെടെയുള്ള കുറ്റങ്ങളിൽ നിന്നും സംരക്ഷണമുണ്ടെന്ന് പറഞ്ഞിരുന്നു. മാധ്യമപ്രവർത്തകർക്ക് രാജ്യദ്രോഹക്കുറ്റത്തിനെതിരെ സംരക്ഷണം നൽകേണ്ടത് അനിവാര്യതയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

'രാജ്യദ്രോഹത്തിന്റെ പരിധിയിൽ എന്തൊക്കെ വരുമെന്ന് 1962ലെ വിധിയിൽ പറഞ്ഞിട്ടുണ്ട്. പൊതുക്രമത്തിന് അലോസരമുണ്ടാക്കുന്ന പ്രവൃത്തികൾ, അക്രമത്തിന് പ്രേരിപ്പിക്കൽ, ക്രമസമാധാനത്തിന് വിഘാതമുണ്ടാക്കുന്ന നടപടികൾ എന്നിവയെ രാജ്യദ്രോഹത്തിന്റെ പരിധിയിൽ വരികയുള്ളൂ. പ്രധാനമന്ത്രിയെ വിമർശിക്കുക മാത്രമാണ് ഇവിടെ ചെയ്തിരിക്കുന്നത്. മാധ്യമപ്രവർത്തകർ വിമർശിച്ചു എന്ന പേരിൽ രാജ്യദ്രോഹമായി എടുക്കാൻ കഴിയില്ല,' എന്നായിരുന്നു സുപ്രീം കോടതി പരാമർശം.