കൊൽക്കത്ത: മൻ കി ബാത്തിൽ സിഖ് സന്യാസിമാർക്ക് ആദരമർപ്പിക്കുന്ന അതേ പ്രധാനമന്ത്രി കർഷകരെ ചവിട്ടി മെതിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. കാപട്യം കാട്ടാൻ മോദിയെക്കാളും അമിത് ഷായെക്കാളും മികച്ച മറ്റൊരാളില്ലെന്നും മഹുവ കൂട്ടിച്ചേർത്തു. മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെയാണ് പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും രൂക്ഷമായി വിമർശിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് രം​ഗത്തെത്തിയത്. അതേസമയം, ഈ വർഷത്തെ അവസാനത്തെ മൻ കീ ബാത്തിൽ പ്രധാനമന്ത്രി സംസാരിക്കവെ പാത്രം കൊട്ടിയാണ് കർഷകർ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചത്. സ്വന്തം മനസിലുള്ളത് പറയുകയല്ല, മറ്റുള്ളവർ പറയുന്നതാണ് പ്രധാനമന്ത്രി കേൾക്കേണ്ടതെന്ന് കർഷകർ പ്രതികരിച്ചു.

പ്രധാനമന്ത്രിയുടെ മൻ കീ ബാത്തിനിടെ 'താലി ബജാവോ' (പാത്രം കൊട്ടൽ) പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് സ്വരാജ് ഇന്ത്യ ചീഫ് യോഗേന്ദ്ര യാദവ് അറിയിച്ചത്. 'പ്രധാനമന്ത്രി അദ്ദേഹത്തിന്റെ മൻ കീ ബാത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ ഇതെല്ലാം കേട്ടു മടുത്തുവെന്നാണ് കർഷകർ പറയുന്നത്. ഞങ്ങളുടെ മനസിലെ കാര്യങ്ങൾ നിങ്ങൾ എപ്പോഴാണ് കേൾക്കുക എന്നും ചോദിക്കുന്നു? അതുകൊണ്ട് തന്നെ പ്രധാനമന്ത്രിയുടെ മൻ കീ ബാത്ത് ഞങ്ങളിലേക്കെത്താതിരിക്കാനായി ഞങ്ങൾ പാത്രം കൊട്ടി ശബ്ദം ഉണ്ടാക്കും ' എന്നായിരുന്നു വിശദീകരണം

അതിനിടെ, കർഷകരുടെ പ്രശ്നങ്ങൾക്ക് പരി​ഹാരം കാണാതെ മൻ കി ബാത്ത് നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ രം​ഗത്തെത്തി. ആര് കേട്ടാലും ഇല്ലെങ്കിലും മോദി ജീ തനിക്ക് തോന്നുന്നത് വിളിച്ചുപറയുമെന്നും എന്നാൽ കർഷകർക്ക് പറയാനുള്ളത് കേൾക്കാൻ ചെവികൊടുക്കുകയില്ലെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു. പ്രധാന സേവകൻ എന്നു പറയുന്ന മോദി യഥാർത്ഥത്തിൽ പ്രധാന സേവകനാണോ അതോ സ്വയം പുകഴ്‌ത്തി നടക്കുന്ന ആളാണോ എന്നും പ്രശാന്ത് ഭൂഷൺ ചോദിച്ചു.

കേന്ദ്രവുമായുള്ള അടുത്ത ചർച്ചയിൽ തീരുമാനമില്ലെങ്കിൽ രൂക്ഷമായ സമരത്തിനൊരുങ്ങുകയാണ് കർഷകസംഘടനകൾ. ഇതിനായി ഭക്ഷ്യധാന്യങ്ങളും മറ്റും ശേഖരിച്ച് കൂടുതൽ കർഷകർ പഞ്ചാബിൽനിന്ന് പുറപ്പെട്ടിട്ടുണ്ട്. സാംഗ്രൂർ, അമൃത്സർ, തൺ തരൺ, ഗുരുദാസ്പുർ, ഭട്ടിൻഡ ജില്ലകളിൽ നിന്നുള്ളവരാണ് ശനിയാഴ്ച ട്രാക്ടറുകളിൽ ഡൽഹിക്കു പുറപ്പെട്ടത്.

കേന്ദ്രവുമായുള്ള ചർച്ച പരാജയപ്പെട്ടാൽ 30-ന് കുണ്ട്ലി-മനേസർ-പൽവൽ ദേശീയപാതയിൽ ട്രാക്ടർ റാലി നടത്തുമെന്ന് കർഷകനേതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്. പുതുവത്സരം കർഷകർക്കൊപ്പം ആഘോഷിക്കാനും നേതാക്കൾ അഭ്യർഥിച്ചു. പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളിൽ ദേശീയപാതകളിൽ ടോളുകൾ ബലം പ്രയോഗിച്ചു തുറക്കുന്ന ഇപ്പോഴത്തെ സമരം ഞായറാഴ്ചയ്ക്കുശേഷവും തുടരാനാണ് കർഷകരുടെ തീരുമാനം.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് സമരം ചെയ്യുന്ന കർഷകരെ സന്ദ​ർശിക്കും. ഡൽഹി- ഹരിയാന അതിർത്തിയായ സിങ്കുവിൽ പ്രതിഷേധിക്കുന്ന കർഷകരെയാണ് കെജ്‌രിവാൾ സന്ദർശിക്കുന്നത്. നേരത്തെയും കെജ്‌രിവാൾ കർഷകരെ കാണാൻ നേരിട്ടെത്തിയിരുന്നു. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകരെ നേരിട്ടെത്തി കണ്ട ആദ്യത്തെ മുഖ്യമന്ത്രിയാണ് കെജ്‌രിവാൾ. കർഷകർക്കായി ഭക്ഷണവും സാനിറ്ററി ക്രമീകരണവും ഡൽഹി സർക്കാർ ഏർപ്പെടുത്തിയിരുന്നു.