തിരുവനന്തപുരം: റോഡിൽ കുഴിയുണ്ടായാൽ 24 മണിക്കൂറിനുള്ളിൽ അടയ്ക്കാൻ നടപടിയുമായി പൊതുമരാമത്ത് വകുപ്പ്. പരിപാലന കാലാവധി കഴിഞ്ഞ റോഡുകൾക്കാണിത്. സംസ്ഥാനത്ത് ആദ്യമായി ഏർപ്പെടുത്തുന്ന റണ്ണിങ് കരാർ പ്രകാരമാണിത്. പുതിയ ഒരു കരാറുകാരനോ മുമ്പുണ്ടായിരുന്ന ആൾക്കോ പുതിയ കരാറെടുക്കാം. 24 മണിക്കൂറിനുള്ളിൽ നന്നാക്കിയില്ലെങ്കിൽ കരാറുകാരൻ പിഴയടയ്‌ക്കേണ്ടിവരും.

24 മണിക്കൂർ കണക്കാക്കാൻ രാത്രിയെന്നോ അവധി ദിവസമെന്നോ ഭേദമില്ല. ജല അഥോറിറ്റിയോ മറ്റു സ്വകാര്യ ഏജൻസികളോ വഴി റോഡിനുണ്ടാകുന്ന നാശം കരാറുകാരൻ പരിഹരിക്കണം. 2.5 ചതുരശ്ര മീറ്ററിൽ കൂടാത്ത നാശമുണ്ടെങ്കിൽ പരിഹരിച്ചാൽ മതി. നന്നാക്കി ആറുമാസത്തിനുള്ളിൽ വീണ്ടും തകരാറുണ്ടായാൽ കരാറുകാരൻ സ്വന്തം ചെലവിൽ കരാർ കാലാവധി കഴിഞ്ഞാലും പരിഹരിക്കണം.

ചങ്ങനാശേരി സെക്ഷനിൽ രണ്ടും കറുകച്ചാൽ, ഏറ്റുമാനൂർ, തലയോലപ്പറമ്പ്, വൈക്കം, കുറവിലങ്ങാട് സെക്ഷനുകളിൽ ഓരോ റോഡുകളുമാണ് ആദ്യപടിയായി കരാർ നൽകിയത്. പിഡബ്ല്യുഡി മെയിന്റനൻസ് വിഭാഗത്തിനാണ് ചുമതല.

എസ്റ്റിമേറ്റിനും ടെൻഡറിനും കാത്തിരിക്കാതെ ഓരോ മേഖലയ്ക്കും നിശ്ചയിച്ച കരാറുകാരനെ അറ്റകുറ്റപ്പണി ഏൽപ്പിക്കുന്നതാണ് റണ്ണിങ് കോൺട്രാക്ട്. ഈ കരാറുകാരന്റെയും ചുമതലപ്പെട്ട എൻജിനിയറുടെയും ഫോൺ നമ്പർ പ്രദർശിപ്പിക്കും. നിലവിൽ അറ്റകുറ്റപ്പണി നടത്തണമെങ്കിൽ കടമ്പകൾ ഏറെയുണ്ട്.

എസ്റ്റിമേറ്റ് തയ്യാറാക്കിയാൽ ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിക്കണം. പിന്നീട് ടെൻഡർ വിളിച്ച് കരാർ ഉറപ്പിച്ച് പണി തുടങ്ങണമെങ്കിൽ മാസങ്ങളുടെ നടപടിക്രമങ്ങൾ പൂർത്തിയാകണം. ഇതിനകം ജനങ്ങളുടെ പഴിയും ഏറും. റണ്ണിങ് കോൺട്രാക്ടിൽ ഓരോ മേഖലയ്ക്കും ഓരോ കരാറുകാരനെ നിശ്ചയിക്കുന്നതിലുടെ അറ്റകുറ്റപ്പണി എളുപ്പമാകും.

പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസാണ് പദ്ധതി നിർദേശിച്ചത്. റണ്ണിങ് കോൺട്രാക്ടിൽ വരാത്ത റോഡുകളുടെ അറ്റകുറ്റപ്പണിക്കും ടെൻഡർ നടപടികൾ തുടങ്ങി. മഴക്കാലത്ത് നശിച്ച റോഡുകൾ നിർമ്മിക്കുന്നതിനാണ് മുൻഗണന. കോട്ടയം - കുമരകം റോഡ്, ചാലുകുന്ന് ചുങ്കം റോഡ് എന്നിവ പൂർത്തീകരിച്ചു. ജില്ലയിൽ വിവിധ പ്രദേശങ്ങളിലായി മഴക്കെടുതിയിൽ നശിച്ച 62 റോഡുകളുടെ അറ്റകുറ്റപ്പണിയാണ് നടത്തുന്നത്. ഇതിനായി 445 ലക്ഷം രൂപ അനുവദിച്ചത്. പദ്ധതിയുടെ പ്രായോഗികത വിലയിരുത്തിയാണ് സംസ്ഥാന തലത്തിൽ റണ്ണിങ് കരാർ നടപ്പാക്കാൻ നീക്കമാരംഭിച്ചത്.

പദ്ധതിക്കായി ആദ്യഘട്ടത്തിൽ 137.41 കോടിയാണ് അനുവദിച്ചത്. 117 പദ്ധതികളിലായി 2481.5 കിലോമീറ്റർ റോഡിന്റെ പരിപാലനത്തിനാണ് ആദ്യഘട്ടത്തിൽ തുക ചെലവഴിക്കുക. കരാറുകാരൻ വ്യവസ്ഥ ലംഘിച്ചാൽ ചെലവിന്റെ 10 ശതമാനം പിഴ വകുപ്പിൽ കെട്ടിവെക്കണം. തുടർച്ചയായി പത്തുതവണ വീഴ്ചവന്നാൽ കരാർ റദ്ദാക്കും. ടെൻഡറായ പണികളിൽ വെള്ളിയാഴ്ച മുതൽ കരാർ ഒപ്പിട്ടുതുടങ്ങുമെന്ന് കരാറുകാർ പറഞ്ഞു.

നേരത്തേ ആറുമണിക്കൂറിനുള്ളിൽ പണികൾ തുടങ്ങണമെന്ന വ്യവസ്ഥയാണ് പൊതുമരാമത്ത് വകുപ്പ് ധനവകുപ്പിനയച്ച ഫയലിൽ സൂചിപ്പിച്ചത്. ഇത് പ്രായോഗികമല്ലെന്നു ബോധ്യമായതോടെ 24 മണിക്കൂറാക്കുകയായിരുന്നു.

ഒരു വർഷത്തേക്കോ അതിൽ താഴെയോ കാലയളവിലേക്ക് നൽകുന്ന കരാർ. അതത് സമയങ്ങളിൽ വരുന്ന ഓരോ അറ്റകുറ്റപ്പണിക്കും പ്രത്യേക എസ്റ്റിമേറ്റ്, ടെൻഡർ തുടങ്ങിയ സാങ്കേതിക കാലതാമസം ഒഴിവാക്കാനാണ് പുതിയ സംവിധാനം.

റോഡിന്റെ കേടുപാട് സംബന്ധിച്ച് ഫോണിലൂടെയോ നേരിട്ടോ അറിയിപ്പ് ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ പണി തുടങ്ങണം. ഇല്ലെങ്കിൽ മറ്റ് ഏജൻസികൾ വഴി നന്നാക്കാനുള്ള സ്വാതന്ത്ര്യം ഉദ്യോഗസ്ഥർക്കുണ്ട്. ആദ്യമെടുത്ത കരാറുകാരൻ പിഴയടയ്‌ക്കേണ്ടിവരും.