മലപ്പുറം: കോവിഡ് വ്യാപന പശ്ചാതലത്തിൽ സാധ്യമായ എല്ലാ മുൻകരുതലുകളും സ്വികരിച്ചാണ് ആരാധനാലയങ്ങളിൽ നിബന്ധനകൾക്ക് വിധേയമായി വിശ്വാസികൾ എത്തുന്നതതെന്നും ആരാധനാലയങ്ങളിലെ നിയന്ത്രണ വിഷയത്തിൽ കലക്ടറുടെ ഉത്തരവ് പുനഃ പരിശോധിക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു. നേരത്തെ സർക്കാർ പ്രഖ്യാപിച്ച രാത്രി 9 മണി സമയത്തേക്ക് ആരാധനാ കർമ്മങ്ങൾ വേഗത്തിലാക്കി സമയനിഷ്ഠ പാലിച്ചുമാണ് കർമ്മങ്ങൾ നടത്തുന്നത്.

ഇങ്ങിനെയിരിക്കെ വേണ്ടത്ര കൂടിയാലോചനയും മറ്റുമില്ലാതെ ജില്ലയിലെ എല്ലായിടത്തും ആരാധനാലയങ്ങൾ ഒട്ടും തന്നെ പ്രവർത്തിക്കാത്ത രൂപത്തിലുള്ള നിയന്ത്രണങ്ങൾ വിശ്വാസികൾക്ക് വേദനയുണ്ടാക്കുന്നതാണെന്നും അതിനാൽ കടുത്ത നിയന്ത്രണം പുനഃപ്പരിശോധിക്കേണ്ടതാണ്.ആരാധനാലയങ്ങളുടെ വ്യാപ്തിക്കനുസരിച്ച് സാമൂഹ്യാകലം പാലിച്ച് കഴിയാവുന്നത്ര ആളുകൾക്കും ചെറിയ പള്ളികളിൽ ഇതേ മാനദണ്ഡപ്രകാരം
ഏറ്റവും ചുരുങ്ങിയത് 40 ആൾക്കെങ്കിലും ആരാധനകളിൽ പങ്കെടുക്കാനുള്ള അനുവാദം നൽകണമെന്നും കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി കലക്ടറോടാവശ്യപ്പെട്ടുനിവേദനം നൽകിയതായും പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, ജനറൽ സെക്രട്ടറി പി.എം. മുസ്തഫ കോഡൂർ, ഫിനാൻസ് സെക്രട്ടറി എം.എൻ കുഞ്ഞഹമ്മദ് ഹാജി എന്നിവർ അറിയിച്ചു.

മലപ്പുറം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയത്. പതിനാറ് പഞ്ചയത്തുകളിൽ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ആരാധനാലയങ്ങളിലും നിയന്ത്രണമേർപ്പെടുത്തി. ചടങ്ങുകൾ ഉൾപ്പെടെ അഞ്ച് പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്നതിന് വിലക്കേർപ്പെടുത്തി. ജില്ലയിലെ ജനപ്രതിനിധികളും മതനേതാക്കളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് തീരുമാനമെന്നാണ് കലക്ടറുടെ വാർത്താ കുറിപ്പ്.

ദിവസം തോറും രോഗവ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ പങ്കെടുക്കുന്ന ആരാധനാ ചടങ്ങുകൾ നിശ്ചിത എണ്ണത്തിലേക്ക് പരിമിതപ്പെടുത്തേണ്ടതുണ്ട്. ഇക്കാര്യത്തിൽ മത മേധാവികളുമായി നടത്തിയ ചർച്ചയിൽ അഭിപ്രായ സമന്വയത്തിലെത്തി. പൊതുജനങ്ങൾ പ്രാർത്ഥനകൾ സ്വന്തം വീടുകളിൽ വച്ച് തന്നെ നടത്തുന്നതാണ് ഉചിതം- വാർത്താകുറിപ്പിൽ പറയുന്നു.