മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി കണ്ടക്ടർക്ക് നേർക്ക് മദ്യപന്റെ ആക്രമണം. കണ്ടക്ടർ പാലാ സ്വദേശി സന്തോഷിന്റെ വായിൽ 23 തുന്നലുണ്ട്. മലപ്പുറം പുത്തനത്താണിയിലാണ് സംഭവം.

മദ്യത്തിന് നികുതി നൽകിയതിനാൽ ടിക്കറ്റ് എടുക്കില്ലെന്ന് മദ്യപൻ പറഞ്ഞു. ഇയാൾ പിടിവാശി തുടർന്നതിനെ തുടർന്ന് കണ്ടക്ടർ ബസിൽ നിന്നും ഇറക്കി വിട്ടു. ഇതിൽ പ്രകോപിതനായ മദ്യപൻ കണ്ടക്ടർക്ക് നേരെ കല്ലെറിയുകയായിരുന്നു.

കോഴിക്കോട് പാല റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ രാത്രിയിലാണ് അക്രമം നടന്നത്. മദ്യപിച്ച് ലക്കുകെട്ട നിലയിലാണ് ഇയാൾ ബസ്സിൽ കയറിയത്. താൻ മദ്യപിച്ചിട്ടുണ്ടെന്നും മദ്യത്തിന് വലിയ തുക ടാക്സ് നൽകിയതിനാൽ ടിക്കറ്റിന് പണം നൽകാനാകില്ലെന്നും ഇയാൾ പറയുകയായിരുന്നു.

തുടർന്ന് പുത്തനത്താണിയിൽ ഇയാളെ ഇറക്കിവിട്ടു. കല്ലേറിഞ്ഞ ഉടനെ തന്നെ ബസ് യാത്രക്കാരും ഡ്രൈവറും അടക്കം ഇയാളെ റോഡിലിറങ്ങി തിരഞ്ഞു. എന്നാൽ മദ്യപൻ ഇതിനിടെ അപ്രത്യക്ഷനായി. ഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.