മലപ്പുറം: വിവി പ്രകാശിന്റെ നിര്യാണത്തോടെ ഒഴിവു വന്ന മലപ്പുറം ഡിസിസി പ്രസിഡണ്ട് സ്ഥാനത്തിനായി മലപ്പുറത്ത് കോൺഗ്രസിൽ വടംവലികൾ തുടങ്ങി. സേവ് കോൺഗ്രസ് കമ്മറ്റിയുടെ പേരിൽ ഇതു സംബന്ധിച്ച പോസ്റ്ററുകൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. തുടക്കം മുതലെ ആര്യാടൻ ഷൗക്കത്തിന്റെ പേര് ഉയർന്നുവരാതിരിക്കാനുള്ള ശ്രദ്ധാപൂർവ്വമായ നീക്കമാണ് നടക്കുന്നത്.

വി സുധാകരൻ, വിഎ കരീം തുടങ്ങിയവരുടെ പേരുകളാണ് ഉയർന്ന് കേൾക്കുന്നത്. സേവ് കോൺഗ്രസ് മലപ്പുറം എന്ന പേരിലുള്ള ഫേസ്‌ബുക്ക് അക്കൗണ്ടിലാണ് ഇത് സംബന്ധിച്ച ആദ്യ ചർച്ചകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രതിസന്ധി കാലത്ത് മലപ്പുറത്തെ കോൺഗ്രസിനെ നയിക്കാൻ സാധാരണ പ്രവർത്തകരുടെ വികാരം മനസ്സിലാക്കി ഇവരിൽ ഒരാളെ ഡിസിസി പ്രസിഡണ്ടാക്കുക എന്നാണ് പോസ്റ്ററുകളിൽ ഉള്ളത്.

അതേ സമയം ആര്യാടൻ ഷൗക്കത്തിന് വേണ്ടിയും ചിലർ ശബ്ദിക്കുന്നുണ്ട്. വി സുധാകരനും വി എ കരീമും മുസ്ലിം ലീഗുമായി ഏറ്റവും അടുത്തുനിൽക്കുന്ന രണ്ട് പേരാണ്. ആര്യാടൻ ഷൗക്കത്താണെങ്കിൽ മുസ്ലിം ലീഗിന് അപ്രിയനുമാണ്. മലപ്പുറത്തെ ഡിസിസി പ്രസിഡണ്ടിനെ പോലും തിരുമാനിക്കുന്നത് മുസ്ലിം ലീഗാണെന്നൊരു ആക്ഷേപവും നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആര്യാടൻ ഷൗക്കത്തിന് സാധ്യത കുറവാണ്.

അതേ സമയം വിവി പ്രകാശിന്റെ ചിതയടങ്ങിയിട്ട് പോരെ പുതിയ നേതാവിനെ തീരുമാനിക്കലും അതിന്റെ പേരിലുള്ള ഗ്രൂപ്പുതർക്കങ്ങളും എന്ന് ചോദിക്കുന്നവരുമുണ്ട്. തെരഞ്ഞെടുപ്പിൽ പരാചയപ്പെട്ട് ഈ അവസ്ഥയിൽ നിൽക്കുമ്പോഴും ഗ്രൂപ്പ് തിരിഞ്ഞ് നേതാവിനെ തിരഞ്ഞെടുക്കുന്ന രീതി മാറിയിട്ടില്ലെ എന്ന് ചോദിക്കുന്നവരുമുണ്ട്.