മലപ്പുറം: മലപ്പുറത്തെ വള്ളുവമ്പ്രം ഗ്രാമത്തിന്റെ നെഞ്ചു തകർത്ത് കുരുന്നുകളുടെ ദുരന്തവാർത്ത. വള്ളുവമ്പ്രം മാണിപ്പറമ്പിൽ സഹോദരങ്ങളുടെ മക്കൾ വീടിനടുത്തുള്ള ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ മുങ്ങി രണ്ട് കുട്ടികളാണ് ദാരുണമായി മരിച്ചത്. മാണിപ്പറമ്പിലെ ചെമ്പേക്കാട് രാജന്റെ മകൾ അർച്ചന (15), സഹോദരൻ വിനോദിന്റെ മകൻ ആദിദേവ് (4) എന്നിവരാണ് മരിച്ചത്.

ഇന്നു രാവിലെ ഒമ്പതരമണിയോടെ മാണിപ്പറമ്പിലെ വീടിനടുത്തുള്ള ചെങ്കൽ ക്വാറിയിലാണ് അപകടം. വെള്ളക്കെട്ടിലേക്ക് അബദ്ധത്തിൽ വീണ ആദിത്യദേവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അർച്ചനയും മുങ്ങി മരിച്ചത്. വണ്ടൂർ ഗവൺമന്റ് ഗേൾസ് ഹൈസ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് അർച്ചന. വണ്ടൂർ നടുവത്ത് കുമ്മാളിപ്പടിയിൽ മാതാവ് സുനിതയുടെ വീട്ടിലാണ് അർച്ചന താമസിച്ചു വരുന്നത്. ആദിത്യദേവിന്റെ ഇളയ സഹോദരന്റെ 28 ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു അർച്ചന.

വീട്ടിൽ നിന്ന് രാവിലെ ഒമ്പതോടെ ബന്ധുവിന്റെ മൊബൈലുമായി പുറത്തിറങ്ങിയ കുട്ടികൾ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്വാറിയിലെ വെള്ളക്കെട്ടിന് സമീപം മൊബൈലും ചെരിപ്പുകളും കണ്ടെത്തുകയായിരുന്നു. ഉടനെ നാട്ടുകാരുടെ നേതൃത്വത്തിൽ വെള്ളക്കെട്ടിലിറങ്ങി നടത്തിയ തിരച്ചിലിൽ രണ്ട് കുട്ടികളെയും കണ്ടെടുത്തു ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാണിപ്പറമ്പ് അങ്കണവാടി വിദ്യാർത്ഥിയാണ് മരിച്ച ആദിത്യ ദേവ്. വണ്ടൂർ ഗവൺമെന്റ് ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അർച്ചന. മാതാവ്: സുനിത. സഹോദരൻ: അർജുൻ. സൗമ്യയാണ് ആദിദേവിന്റെ അമ്മ. 40 ദിവസം പ്രായമായ സഹോദരനുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഇരുവരെയും മാണിപ്പറമ്പിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.