മലപ്പുറം: മലപ്പുറം കീഴാറ്റൂർ കൊണ്ടിപ്പറമ്പിൽ ഭാര്യയും ഭർത്താവും തമ്മിലുള്ള കുടുംബ വഴക്ക് ക്രൂരമായി കൊലപാതകത്തിൽ കലാശിച്ചതിന്റെ ഷോക്കിലാണ് ഗ്രാമം. ഗുഡ്സ് വാനിലിട്ട് ഭാര്യയെയും മക്കളെയും തീകൊളുത്തിക്കൊന്ന മുഹമ്മദിന് 80 ശതമാനം പൊള്ളലേറ്റെങ്കിലും മരണം സംഭവിച്ചത് കിണറ്റിലേക്ക് എടുത്ത് ചാടിയതോടെയാണ്.

വാർത്തകേട്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് കീഴാറ്റൂർ പഞ്ചായത്തിലെ കൊണ്ടിപറമ്പ് എന്ന ഗ്രാമം. നാടിനെ നടുക്കിയാണ് മൂന്ന് പേരുടെ മരണം ഇവിടെ സംഭവിച്ചത്. കുടുംബ വഴക്കിന്റെ അവസാനം ഈ സ്ഥിതിയിൽ എത്തുമെന്ന് ആരും കരുതിയില്ല. സ്ഫോടനത്തെ തുടർന്ന് കത്തിയമർന്ന പെട്ടി ഓട്ടോ നാട്ടുകാർ ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. തീയണഞ്ഞപ്പോൾ ജാസ്മിന്റെയും മകൾ ഫാത്തിമ സഫയുടെയും കത്തിയമർന്നു.

കുടുംബ വഴക്കിന്റെ രമ്യമായ പര്യവസാനം പ്രതീക്ഷിച്ച ജാസ്മിനെ അമ്പരിപ്പിച്ച് കൊണ്ട് മുഹമ്മദ് ക്രൂരതയുടെ പര്യായമായി മാറുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരെ ഏറെയും വിഷമിപ്പിച്ചത് നിഷ്‌കളങ്കരായ രണ്ട് കുരുന്നുകളിൽ ഒരാൾ മരണത്തിന് കീഴടങ്ങിയതാണ്. മറ്റൊരാൾ അൻപത് ശതമാനത്തിൽ കൂടുതൽ പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിയുന്ന അഞ്ചു വയസുകാരി ഷിഫാനയുടെയും കാര്യം അതിലും കഷ്ടം. മാതാപിതാക്കളുടെ സ്വരചേർച്ചയില്ലായ്മയിൽ ബലിയാട് ആവുകയായിരുന്നു ഈ കുരുന്നുകൾ.

തുവ്വൂർ തരിപ്രമുണ്ട തെച്ചിയോടൻ മുഹമ്മദ് (50). ഭാര്യ കൊണ്ടിപറമ്പ് നെല്ലിക്കുന്ന് പലേക്കോടൻ ജാസ്മിൻ (37 ), മകൾ ഫാത്തിമ സഫ (11 ) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ 11 ഓടെയാണ് സംഭവം. തുവ്വൂർ തരിപ്രമുണ്ട സ്വദേശിയായ മുഹമ്മദ് കൊണ്ടിപ്പറമ്പിലെ ഭാര്യവീട്ടിലെത്തി ഭാര്യ ജാസ്മിനെയും രണ്ടു മക്കളെയും വാഹനത്തിലേക്ക് വിളിച്ചു വരുത്തി തീ കൊടുത്തതെന്നാണ് കരുതുന്നത്.

ജാസ്മിന്റെയും, മകൾ സഫയുടെയും മൃതദേഹം വാഹനത്തിൽ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. 80 ശതമാനത്തോളം പൊള്ളലേറ്റ മുഹമ്മദ് സമീപത്തെ കണറ്റിലേക്ക് ചാടുകയായിരുന്നു. നാട്ടുകാർ കരക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂത്ത മകൾ ഫർഷിദ (19) ഈ സമയം വീട്ടിലായിരുന്നു.മലപ്പുറത്തു നിന്നുള്ള ഫോറൻസിക് ,ഡോഗ് സ്‌ക്വാഡും സ്ഥലതെത്തി.