തിരുവനന്തപുരം: ഇന്ത്യൻ ചിത്രകലയ്ക്ക് ഒട്ടേറെ പ്രതിഭകളെ സമ്മാനിച്ച കേരളത്തിൽ നിന്നും രാജ്യത്തിന് തന്നെ അഭിമാനമായി മറ്റൊരു പ്രതിഭകൂടി.ചിത്രരചനയിലുടെ ഇതിനോടകം ശ്രദ്ധനേടിയ സിദ്ധാർത്ഥ് മുരളിയാണ് തന്റെ വരകളിലുടെ രാജ്യത്തിന്റെ അഭിമാനം ആഗോളതലത്തിലേക്ക് വീണ്ടും എത്തിച്ചിരിക്കുന്നത്. ഈ വർഷം പുതിയതായി ഇംഗ്ലണ്ടിൽ തുടങ്ങുന്ന 'ആർട്ട് വർക്‌സ് ടുഗതർ എന്ന ചിത്രരചന മത്സരത്തിലേക്ക് സിദ്ധാർത്ഥ് മുരളിയുടെ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഓട്ടിസമോ മറ്റു പഠന ബുദ്ധിമുട്ടുകളോ ഉള്ളവർക്ക് വേണ്ടിയുള്ള ആഗോള തല മത്സരമാണ് ആർട്ട് വർക്‌സ് ടുഗതർ.പതിനാറു വയസ്സിന് മുകളിലുള്ള, ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം.ദുബായിലേ ഡസേർട്ട് സഫാരിയുടെ ചിത്രമാണ് മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ ദിവവസമാണ് ചിത്രം തിരഞ്ഞെടുത്തു എന്ന അറിയിപ്പ് സിദ്ധാർത്ഥിന് ലഭിക്കുന്നത്. ലോകത്തെ പലയിടങ്ങളിൽ നിന്നായി ആയിരത്തിലധികം എൻട്രികളാണ് പ്രാഥമിക റൗണ്ടിൽ ഉണ്ടായിരുന്നത്. പതിനാല് രാജ്യങ്ങളിൽ നിന്നുള്ള 34 ചിത്രങ്ങളാണ് ഷോർട്ട് ലിസ്റ്റ് ചെയ്തത്. ഇപ്പോൾ ഓൺലൈൻ ആയി ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. മെയ് 29 മുതൽ അവിടുത്തെ പ്രശസ്തമായ വെന്റ്‌വേർത്ത് വുഡ്ഹൗസിലെ ഗാലറിയിൽ പ്രദർശിപ്പിക്കും.ചെറുതും വലുമതുമായ ചിത്രങ്ങളിലുടെ ഇതിനോടകം ശ്രദ്ധനേടിയ സിദ്ധാർത്ഥിന്റെ ചിത്രങ്ങളുടെ ആദ്യത്തെ അന്താരാഷ്ട്ര എക്‌സിബിഷൻ അബുദാബിയിൽ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. അതിലേക്കായി അബുദാബിയുടെ ചില പ്രാദേശിക ചിത്രങ്ങൾ വരച്ച് തയ്യാറാക്കിയിരുന്നു.

 

കടലും, ബോട്ടും, കെട്ടിടങ്ങളും, മോസ്‌കും ഒക്കെയാണ് വരച്ചെങ്കിലും അതിൽ ഏറ്റവും മനോഹരമായത് ഡെസർട്ട് സഫാരിയുടെ ചിത്രമാണ്. എന്നാൽ കോവിഡ് പ്രതിസന്ധിയോടെ പ്രദർശനം നടക്കാതെ വന്നു.അതിനിടയിലാണ് ഇംഗ്ലണ്ടിലെ മത്സരത്തെക്കുറിച്ച് അറിയുന്നതും ഡസേർട്ട് സഫാരിയുടെ ചിത്രം അയക്കുന്നതും.രണ്ട് നിറങ്ങളിലാണ് ചിത്രം പൂർത്തിയാക്കിയത്. മൈക്രോ ഫൈബർ ഇൻക് ഉപയോഗിച്ചുള്ള കറുപ്പും ഐവറി ഷേയ്ഡും ഉപയോഗിച്ചാണ് ചിത്രം.

ആസ്‌പെർഗേഴ്സ് സിൻഡ്രോമിനെ അതിജീവിച്ച് ജീവിതത്തിന്റെ സുന്ദരമൂഹൂർത്തങ്ങളെ ചായക്കൂട്ടിൽ വരച്ചു വരുതിയാലാക്കുകയാണ് ഈ കലാകാരൻ. സിദ്ധാർഥ് മുരളിയുടെ ചിത്രങ്ങ
ളെ പോലെ തന്നെ ജീവിതവും ഒട്ടേറെ പാഠങ്ങളാണ് മറ്റുള്ളവർക്ക് പകർന്ന് നൽകുന്നത്. രണ്ടാമത്തെ വയസ്സുമുതലാണ് സിദ്ധാർത്ഥിന് അസുഖത്തിന്റെ ലക്ഷണങ്ങൾ കണ്ട് തുടങ്ങുന്നത്.വിവിധ ലക്ഷണങ്ങൾ കണ്ടതോടെ ഡോക്ടറെ സമീപിച്ചപ്പോഴാണ് ആസ്‌പെർഗേഴ്സ് സിൻഡ്രോമാണെന്ന് ഡോക്ടർമാർ വിധിയെഴുതിയത്.അസഹനീയമായ വേദനക്കിടയിലും സിദ്ധാർത്ഥിന് കരുത്തായത് അച്ഛൻ മുരളി തുമ്മാരകുടിയുടെയും അമ്മ ജയശ്രീയുടെയും പിന്തുണയാണ്.

പെൻസിലും,വാട്ടർ കളറും അക്രലിക്കിലുമാണ് സിദ്ധാർത്ഥിന്റെ ചിത്രങ്ങൾ അധികവും രൂപം കൊള്ളുന്നത്.താൻ കണ്ടതും അറിഞ്ഞതുമായ കാഴ്ചകളും അനുഭവങ്ങളും സിദ്ധാർ
ത്ഥിന്റെ വരയിൽ തെളിയുന്നു. സ്‌നേഹത്തിന്റെയും ഓർമ്മകളുടെയും നിറങ്ങളാണ് സിദ്ധാർത്ഥ് എഴുതുന്നത്. ഈ നിറങ്ങളിൽ സിദ്ധാർത്ഥ് തന്റെ ജീവിതത്തെ കുറിച്ച് കൂടി കാഴ്‌ച്ചക്കാരോട് സംസാരിക്കുകയാണ്. മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ സിദ്ധാർത്ഥിന്റെ ചിത്രങ്ങളുടെ പ്രദർശനവും ഓൺലൈനായി നടക്കുന്നുണ്ട്.