കോഴിക്കോട്: ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റിന്റെ സമയപരിധി കഴിഞ്ഞുവെന്നാരോപിച്ച് യു.പി പൊലീസ് അറസ്റ്റുചെയ്ത മലയാളികൾക്ക് ജാമ്യം. മൂന്നു സ്ത്രീകളും ഒരു കുട്ടിയുമുൾപ്പടെയുള്ളവർക്കാണ് ലഖ്‌നോ അഡീഷനൽ ജില്ല കോടതി ജാമ്യം അനുവദിച്ചത്.

തിങ്കളാഴ്ചയോടെ ഇവർ ജയിൽമോചിതരാവുമെന്നാണ് വിവരം. തുടർന്ന് നാട്ടിലേക്ക് മടങ്ങും. ഉത്തർപ്രദേശിലെ ജയിലിൽ കഴിയുന്ന മലയാളികളായ പോപുലർ ഫ്രണ്ട് പ്രവർത്തകർ പത്തനംതിട്ട സ്വദേശി അൻഷാദ് ബദറുദ്ദീൻ, കോഴിക്കോട് പുതുപ്പണം സ്വദേശി ഫിറോസ് എന്നിവരെ സന്ദർശിക്കാൻ എത്തിയപ്പോഴാണ് അൻഷാദിന്റെ മാതാവ് നസീമ, ഭാര്യ മുഹ്സിന, ഏഴ് വയസ്സുള്ള മകൻ അതിഫ് മുഹമ്മദ്, ഫിറോസിന്റെ മാതാവ് കുഞ്ഞലീമ എന്നിവരെ യു.പി പൊലീസ് അറസ്റ്റുചെയ്തത്.

ആദ്യ ദിവസം സന്ദർശനത്തിന് അനുമതി നിഷേധിക്കുകയും രണ്ടാം ദിവസം വീണ്ടും അനുമതി തേടിയപ്പോൾ ആർ.ടി.പി.സി.ആർ പരിശോധനയുടെ കാലാവധി കഴിഞ്ഞെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സംഘടന പ്രവർത്തനങ്ങൾക്കായി യാത്ര ചെയ്യുന്നതിനിടെയാണ് ഫെബ്രുവരിയിൽ അൻഷാദ് ബദറുദ്ദീൻ, ഫിറോസ് എന്നിവർ അറസ്റ്റിലായത്.