ന്യൂഡൽഹി: ഷർട്ടിടാതെ വീഡിയോ കോൺഫറൻസിങ് വഴി ഹാജരായ മലയാളി അഭിഭാഷകനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി ജസ്റ്റിസ്. അഡ്വ. എം.എൽ ജിഷ്ണുവിനെയാണ് ജസ്റ്റിസ് എൽ. നാഗേശ്വര റാവു വിമർശിച്ചത്. ഇത് എന്ത് സ്വഭാവമാണ് എന്നാണ് ജസ്റ്റിസ് അഭിഭാഷകനോട് ചോദിച്ചത്.

വീഡിയോ കോൺഫറൻസ് വഴിയുള്ള കോടതി നടപടികൾ ആരംഭിച്ചിട്ട് എട്ട് മാസം കഴിയുമ്പോഴും നിങ്ങൾക്ക് ഒരു വീണ്ടുവിചാരവും ഇല്ലേ എന്നും ജസ്റ്റിസ് ചോദിച്ചു. ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ കോവിഡ് വ്യാപനം സംബന്ധിച്ച കേസിൽ വാദം തുടങ്ങുന്നതിനെടെയാണ് സംഭവം നടന്നത്. നാഗേശ്വര റാവുവിന് പുറമെ ജസ്റ്റിസ് ഹേമന്ത് ഗുപ്തയും ബെഞ്ചിൽ ഉണ്ടായിരുന്നു.

ഗുരുവായൂർ ദേവസ്വത്തിന്റെ പുതിയ സ്റ്റാൻഡിങ് കൗൺസലാണ് എം.എൽ ജിഷ്ണു. കഴിഞ്ഞ ഒക്ടോബറിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ഡി.വൈ ചന്ദ്രചൂഡിന്റെ ബഞ്ച് വാദം കേൾക്കുന്നതിനിടെയാണ് ഒരു അഭിഭാഷകൻ ഷർട്ടില്ലാതെ വീഡിയോകോൺഫറൻസിൽ പങ്കെടുത്തത്.