കണ്ണൂർ: പട്‌ന മെട്രോപ്പൊലിറ്റൻ ആർച്ച് ബിഷപ്പായി മലയാളി വൈദികനെ നിയമിച്ചു. കണ്ണൂർ കൊട്ടിയൂർ സ്വദേശി മാർ സെബാസ്റ്റ്യൻ കല്ലുപുരയലിനെയാണ് ആർച്ച് ബിഷപ്പായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചത്.പ്രായാധിക്യത്തെ തുടർന്ന് പട്‌ന ആർച്ച് ബിഷപ് മാർ വില്യം ഡിസൂസ വിരമിച്ചതിനെ തുടർന്നാണ് നിയമനം.ഇദ്ദേഹം നിലവിൽ പട്‌ന അതിരൂപതയുടെ സഹായ മെത്രാനാണ്.മുൻപ് ബക്‌സർ രൂപതാധ്യക്ഷനായിരുന്നു.

1951ൽ കോട്ടയത്തെ തീക്കോയിയിൽ നിന്നു കൊട്ടിയൂരിലേക്ക് കുടിയേറിയ കല്ലുപുരയ്ക്കകത്ത് ജോണിന്റെയും അന്നമ്മയുടേയും രണ്ടാമത്തെ മകനാണ് മാർ സെബാസ്റ്റ്യൻ. 1984ൽ വൈദികനായി. വടക്കേ ഇന്ത്യയിലെ വിവിധ മിഷൻ രൂപതകളിൽ പ്രവർത്തിച്ചു. 2009 വരെ സോഷ്യൽ അപ്പസ്‌തൊലേറ്റ് ഡയറക്ടറും ബിഹാർ സോഷ്യൽ ഫോറം ഡയറക്ടറുമായിരുന്നു. നിലവിൽ സിസിബിഐ കമ്മിഷൻ ഫോർ ഫാമിലി ആൻഡ് കാരിത്താസ് ചെയർമാൻ കൂടിയാണ്.മാനന്തവാടി രൂപതയിൽ ഉൾപ്പെടുന്ന കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് ഇടവകാംഗമാണ്.

സഹോദരങ്ങൾ: ജോസഫ്, ബേബി, കുട്ടിയമ്മ, സിസ്റ്റർ മേരിക്കുട്ടി, തോമസ്, മോളി, ഫാ. ജോണി കല്ലുപുര.