ദുബായ്: മലയാളി ക്യാപ്റ്റനെ കപ്പലിലെ തന്റെ വിശ്രമ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ തറക്കണ്ടത്തിൽ അജ്മൽ ഖാദറി(61)നെയാണ് ജോലി ചെയ്യുന്ന കപ്പലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറക്കത്തിൽ ഹൃദയാഘാതമുണ്ടായതാണ് അപകട കാരണമെന്ന് കരുതുന്നു. ഷിപ്പിങ് കോർപറേഷന്റെ ഉടമസ്ഥതയിലുള്ള കപ്പലിന്റെ ക്യാപ്റ്റനായിരുന്നു അജ്മൽ ഡ്യൂട്ടിക്കിടെയാണ് മരിച്ചത്.

ഇന്ത്യയിൽ നിന്നു ദുബായിലേയ്ക്ക് ചരക്കുമായി വരുമ്പോൾ യുഎഇ തീരത്ത് നിന്നു ഏതാനും നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. വിശ്രമ മുറിയിൽ നിന്നു ഡ്യൂട്ടിക്ക് വരാത്തതിനെ തുടർന്ന് സഹപ്രവർത്തകർ മുറിയിൽ എത്തി വിളിച്ചപ്പോൾ പ്രതികരിച്ചില്ല. തുടർന്ന് ദുബായ് പോർട്ട് റാഷിദിലേയ്ക്ക് വിവരം അറിയിക്കുകയായിരുന്നു. അവിടെ നിന്നു മെഡിക്കൽ സംഘം എത്തി പരിശോധിച്ചാണ് മരണം സ്ഥിരീകരിച്ചത്.

അജ്മലിന്റെ മൃതദേഹം ബോട്ടിൽ ദുബായിൽ എത്തിച്ച് പൊലീസ് മോർച്ചറിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. പരേതനായ ടിഒ ഖാദർ പിള്ള-ജമീല ദമ്പതികളുടെ മകനണ്. ഭാര്യ; സോഫിയ അജ്മൽ. മക്കൾ: ജെസീഫ്, മേഘ.