ന്യൂഡൽഹി: വിദേശകാര്യ മന്ത്രാലയം, സൗദി എംബസി തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥൻ ചമഞ്ഞ് വിവിധ ആളുകളിൽ നിന്നും പണം തട്ടിയ കേസിൽ മലയാളി അറസ്റ്റിൽ. ആലപ്പുഴ സ്വദേശി ഷൈൻ ജ്യോതി (42) എന്ന് കരുതപ്പെടുന്നയാളാണ് പിടിയിലായത്. ഇയാളുടെ യഥാർത്ഥ വ്യക്തിഗത വിവരങ്ങൾ ഇപ്പോഴും വ്യക്തമായിട്ടില്ല. കാസർകോട് സ്വദേശി എ സിദ്ദിഖ് അബ്ദുൾ റഹ്മാൻ ആണെന്നായിരുന്നു ആദ്യം ഇയാൾ അവകാശപ്പെട്ടത്. സംശയം തോന്നിയ പൊലീസ് ശരീരപരിശോധന നടത്തിയതിൽ അയാൾ പറഞ്ഞത് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് തന്റെ പേര് ഷൈൻ ജ്യോതി ആണെന്ന് അയാൾ അവകാശപ്പെട്ടത്.

ഏതാനും വർഷങ്ങളായി കേരളത്തിലും ഡൽഹിയിലും മലയാളികളടക്കമുള്ളവരെ പറ്റിച്ച് കോടിക്കണക്കിന് രൂപയാണ് ഇയാൾ സ്വന്തമാക്കിയിരുന്നത്. വ്യാജരേഖകൾ ചമച്ചും ഇയാൾ സാമ്പത്തികതട്ടിപ്പ് നടത്തിയിരുന്നു. ആദ്യം വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പു നടത്തിയിരുന്ന സിദ്ദിഖ് അടുത്തകാലത്ത് സൗദി എംബസിയിലെ ഉദ്യോഗസ്ഥനെന്ന വ്യാജേനയായിരുന്നു ഇടപാടുകൾ നടത്തിയിരുന്നത്.

വിദേശത്ത് നേഴ്സുമാർക്ക് വെറും രണ്ടരലക്ഷം രൂപയ്ക്ക് ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകി ഒരു കോടിയോളം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. 2014ൽ ദിൽഷാദ് ഗാർഡനിലെ കോവിലകം റസ്റ്ററന്റിന്റെ ഉടമ പ്രകാശിനെ ട്രെയിൻ യാത്രയ്ക്കിടെ പരിചയപ്പെട്ടപ്പോൾ ഐഎഫ്എസ് ഉദ്യോഗസ്ഥനെന്നാണ് പരിചയപ്പെടുത്തിയത്. സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന യുവാക്കൾക്ക് റെയിൽവേയിൽ ജോലി വാങ്ങിക്കൊടുക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു. വിദേശത്തും കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്തു പലരിൽ നിന്നു ലക്ഷങ്ങൾ തട്ടുന്നത് ഇയാളുടെ പതിവായിരുന്നെന്ന് പൊലീസ് പറയുന്നു. ആകർഷകമായി സംസാരിച്ച് ആളുകളെ കെണിയിൽ വീഴ്‌ത്തി അവരിൽ നിന്നു ജോലിയും മറ്റും ആവശ്യമുള്ളവരുടെ നമ്പർ കരസ്ഥമാക്കിയാണു തട്ടിപ്പു നടത്തിയിരുന്നത്.

സ്ത്രീകളെ മറ്റ് സംസ്ഥാനങ്ങളിലെത്തിച്ച് വിൽപ്പന നടത്തുന്നതിലും പങ്കുണ്ടെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. ബിറ്റ് കോയിൻ തട്ടിപ്പ് സംഘങ്ങളുമായും ഇയാൾക്ക് ബന്ധമുണ്ടെന്ന് പറയപ്പെടുന്നു.

പലരുടെയും ഫോൺ നമ്പർ കരസ്ഥമാക്കി. ജോലി വാഗ്ദാനം ചെയ്ത് ഇവരിൽ നിന്നായി 25 ലക്ഷം രൂപയോളം തട്ടിയെന്ന പരാതിയും ഇയാൾക്കെതിരെയുണ്ട്. ഡൽഹിയിൽ നിന്നും മാത്രമായി അഞ്ചിലേറെ പരാതികളാണ് ഇയാളുടെ പേരിൽ ലഭിച്ചത്. കേരളത്തിൽ കാഞ്ഞിരപ്പള്ളിയിലും ആലപ്പുഴയിലും ഇയാൾക്കെതിരെ പരാതികളുണ്ട്. ഇതുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി മുരളീധരൻ പിള്ളയെ ബന്ധപ്പെട്ടു.

സമീപകാലത്ത് സൗദി എംബസി ഉദ്യോഗസ്ഥനെന്ന വ്യാജേനയായിരുന്നു തട്ടിപ്പു നടത്തിയിരുന്നതെന്നു പൊലീസ് പറഞ്ഞു. മയൂർ വിഹാർ ഫേസ്3യിലെ മുരളി എന്റർപ്രൈസിന്റെ ഉടമ മുരളീധരൻ പിള്ളയുമായി പരിചയത്തിലായ സിദ്ദിഖ് അദ്ദേഹത്തിന്റെ സുഹൃത്തിന് വാഹന ഇൻഷുറൻസ് രേഖകൾ ലഭ്യമാക്കാമെന്ന വ്യാജേന 60,000 രൂപ തട്ടിയെടുത്തു. തുടർന്നു സംശയം തോന്നിയ മുരളീധരൻ പിള്ള സൗദി എംബസിയിൽ അന്വേഷിച്ച് ഇങ്ങനെയൊരു ഉദ്യോഗസ്ഥനില്ലെന്നു കണ്ടെത്തി. തുടർന്നാണു ശാഹ്ദര പൊലീസിൽ പരാതി നൽകിയത്.

പഴയ തട്ടിപ്പു കഥകളും പുറത്തെത്തിയതോടെ ശാഹ്ദര ഡിസിപി സത്യസുന്ദരത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പൊലീസ് കേസെടുത്തത് അറിഞ്ഞ് ഒളിവിൽപോയ ഇയാളെ മണാലിയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും നിരവധി പേരുകളിലും അഡ്രസിലുമുള്ള ആധാർ കാർഡുകളും വിദേശകാര്യ മന്ത്രാലയത്തിന്റെയടക്കം തൊഴിൽ ഐഡി കാർഡുകളും കണ്ടെത്തിയിട്ടുണ്ട്.റിസർവ് ബാങ്ക്, സൗദി എംബസി തുടങ്ങിയ സ്ഥാപനങ്ങളുടെ പേരിൽ തയാറാക്കിയ വ്യാജ രേഖകളും പിടിച്ചെടുത്തു. കേരളത്തിനും ഡൽഹിക്കും പുറമെ മറ്റ് സംസ്ഥാനങ്ങളിലും ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന വിവരങ്ങളും പരിശോധിച്ചു വരുകയാണെന്ന് ശാഹ്ദര പൊലീസ് വ്യക്തമാക്കി.