ദുബായ്: സ്ഥാപനത്തിന്റെ രേഖകൾ ദുരുപയോഗം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രവാസി മലയാളി യുവതിക്കു ദുബായ് കോടതി അരക്കോടിയിലേറെ രൂപ (മൂന്നര ക്ഷത്തോളം ദിർഹം) പിഴ വിധിച്ചു. യുവതിക്കെതിരെ സിവിൽ കേസ് കൂടി ഫയൽ ചെയ്യാനൊരുങ്ങുകയാണ് സ്ഥാപനം അധികൃതർ.

ദെയ്‌റ അരൂഹാ ടൂർസ് ആൻഡ് ട്രാവൽ എന്ന സ്ഥാപനത്തിൽ നിന്നാണ് ജീവനക്കാരിയായിരുന്ന തൃശൂർ ചാവക്കാട് സ്വദേശിനി തട്ടിപ്പ് നടത്തിയത്. 2019-20 കാലഘട്ടത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. ട്രാവൽസിലെ സെയിൽസ് വിഭാഗത്തിലായിരുന്നു യുവതി ജോലി ചെയ്തിരുന്നത്. സ്ഥാപനത്തിന്റെ രേഖകൾ ദുരുപയോഗം ചെയ്ത് അക്കൗണ്ടിലേയ്ക്ക് വന്ന പണത്തിൽ തിരിമറി നടത്തുകയായിരുന്നു.

ടിക്കറ്റ് ബുക്കിങ് , വീസാ സേവനങ്ങൾ എന്നിവയുടെ പേരിൽ ഒട്ടേറെ ആളുകളെയും ഇവർ വഞ്ചിച്ചതായി ട്രാവൽസ് എംഡി റാഷിദ് അബ്ബാസ് പറഞ്ഞു. തട്ടിപ്പ് മനസിലായതോടെ മുറാഖാബാദ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

അന്വേഷണത്തിൽ യുവതി കുറ്റക്കാരിയാണെന്നു കണ്ടെത്തുകയും 3,32,892 ദിർഹം പിഴയും ഒരു മാസം തടവും ഇതിനു ശേഷം നാടുകടത്തലും വിധിച്ചിരുന്നു. ഇതേ തുടർന്ന് യുവതി അപ്പീൽ നൽകി. അപ്പീൽ കോടതി തടവും നാടുകടത്തലും ഒഴിവാക്കുകയും മേൽക്കോടതി വിധിച്ച പിഴ 3,32,892 ദിർഹം ചുമത്തുകയും ചെയ്തു.

തട്ടിപ്പിന് ഇരയായ ഇടപാടുകാരുടെ ബാധ്യതകൾ കമ്പനി ഇടപെട്ട് തീർത്തു നൽകിയിരുന്നതായി റാഷിദ് അബ്ബാസ് പറഞ്ഞു. യുവതിക്കെതിരെ സിവിൽ കേസ് കൂടി ഫയൽ ചെയ്യുമെന്ന് റാഷിദ് അബ്ബാസിന്റെ അഭിഭാഷകൻ സാജിദ് അബൂബക്കർ പറഞ്ഞു.

കമ്പനിക്ക് ഉണ്ടായ ബാധ്യതകൾ തീർക്കാൻ പ്രതിയിൽ നിന്നു നഷ്ടപരിഹാരം കൂടി ഈടാക്കണം എന്നാവശ്യപ്പെട്ടാണ് സിവിൽ കേസ് നൽകുന്നത്. കോടതി ചുമത്തിയ മൂന്നര ലക്ഷത്തോളം ദിർഹം പിഴ അടച്ചു തീർത്താൽ മാത്രമേ യുവതിക്ക് ഇനി യുഎഇ ക്ക് പുറത്തേക്ക് യാത്ര ചെയ്യാൻ സാധിക്കൂ.