ലഖ്‌നൗ: കോവിഡ് പോരാട്ടത്തിൽ ജീവൻ പൊലിഞ്ഞ് ഒരു മാലാഖ കൂടി. ഉത്തർപ്രദേശിൽ മലയാളി നഴ്‌സ് കോവിഡ് ബാധിച്ചു മരിച്ചു. കൊല്ലം നെട്ടയം അമ്പലംകുന്നം സ്വദേശിനി രഞ്ചുവാണ് മരിച്ചത്. മതിയായ ചികിത്സ കിട്ടാതെയാണ് രഞ്ചു മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.

കഴിഞ്ഞ മാസമാണ് രഞ്ചു യു.പിയിൽ നഴ്‌സായി ജോലിയിൽ പ്രവേശിച്ചത്. കോവിഡ് പോസിറ്റീവായതോടെ ഏപ്രിൽ 17ന് ജോലി ചെയ്യുന്ന അതേ ആശുപത്രിയിൽ തന്നെ ചികിത്സ തേടി. പിന്നീട് കോവിഡ് നെഗറ്റീവായെങ്കിലും ന്യുമോണിയ ബാധയെ തുടർന്ന് ആരോഗ്യസ്ഥിതി മോശമായി. ബുധനാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിച്ചത്.

കോവിഡ് സ്ഥിരീകരിച്ചതിന് ശേഷമുള്ള ആദ്യത്തെ രണ്ടാഴ്ച രഞ്ചുവിന് ആശുപത്രിയിൽ ചികിത്സ ലഭിച്ചിട്ടില്ലെന്നും ആരോഗ്യസ്ഥിതി വഷളായ ശേഷം മാത്രമാണ് മതിയായ ചികിത്സ നൽകിയതെന്നും രഞ്ചുവിന്റെ സഹോദരി പറഞ്ഞു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദ്യദിവസം മരുന്ന് നൽകിയതിന് ശേഷം മൂന്ന് ദിവസം കഴിഞ്ഞാണ് ഡോക്ടർ പരിശോധയ്ക്കായി എത്തിയതെന്നും കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും രഞ്ചു സഹോദരിക്ക് അയച്ച വാട്‌സാപ്പ് സന്ദേശത്തിൽ പറയുന്നു.

നാട്ടിലെത്തിക്കണമെന്നും ചികിത്സ നാട്ടിൽ മതിയെന്നും മുഖ്യമന്ത്രിയെ കാര്യങ്ങൾ അറിയിക്കണമെന്നും മരണത്തിന് മുമ്പ് രഞ്ചു ആവശ്യപ്പെട്ടിരുന്നു. ഇനി ഒരു നഴ്‌സിനും ഈ അവസ്ഥയുണ്ടാകരുത്. എങ്ങനെയെങ്കിലും സഹോദരിയുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന അഭ്യർത്ഥനയാണ് തങ്ങൾക്കുള്ളതെന്നും സഹോദരി പറഞ്ഞു.