മംഗളൂരു: പീഡനക്കേസിൽ ഇരയുടെ സുഹൃത്തിനെ ഭീഷണിപ്പെടുത്തി പ്രതിക്കനുകൂലമായി സത്യവാങ്മൂലം ഒപ്പിടുവിച്ച മലയാളി വനിതാ എസ്ഐയും ഹെഡ്കോൺസ്റ്റബിളും സസ്പെൻഷനിൽ. ഉർവ പൊലീസ് സ്റ്റേഷൻ എസ്ഐ ശ്രീകല, ഹെഡ്കോൺസ്റ്റബിൾ പ്രമോദ് എന്നിവരെയാണ് സിറ്റി പൊലീസ് കമീഷണർ ശശികുമാർ സസ്പെൻഡുചെയ്തത്. എസിപി പി എ ഹെഗ്ഡെ നടത്തിയ വകുപ്പുതല അന്വേഷണത്തെത്തുടർന്നാണ് നടപടി.


ഭീഷണിപ്പെടുത്തി മൊഴികൊടുപ്പിച്ച കേസിൽ ഇരയുടെ സുഹൃത്തായ ധ്രുവ, ധ്രുവയുടെ അമ്മ മഹാലക്ഷ്മി, മഹിളാ ജാഗ്രതെ വേദിഗെ നേതാവ് പവിത്ര ആചാര്യ എന്നിവരെ അറസ്റ്റുചെയ്തു. കഴിഞ്ഞ ദിവസമാണ് നിയമ വിദ്യാർത്ഥിനി ലോകായുക്ത സ്പെഷ്യൽ പ്രോസിക്യൂട്ടർ കെ എസ് എൻ രാജേഷ് ഭട്ട് ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസിൽ പരാതി നൽകിയത്.

ഭീഷണിപ്പെടുത്തി പ്രതിക്കനുകൂലമായി പൊലീസ് സ്റ്റേഷനിൽവച്ച് മൊഴി എഴുതിവാങ്ങിയെന്ന് ഇരയുടെ സുഹൃത്തായ മറ്റൊരു വിദ്യാർത്ഥിനിയും പരാതി നൽകിയിരുന്നു. പ്രതി രാജേഷ് ഭട്ട് ഒളിവിലാണ്.